തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കുപ്രസിദ്ധ ഗുണ്ടാ ഒട്ടകം രാജേഷ് അടക്കം 11 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമായി കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 11ആം തീയതിയാണ് പോത്തൻകോട് കല്ലൂരിൽ സുധീഷിനെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊന്നത്. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടിൽ കയറി ഒളിച്ച സുധീഷിനെ പിന്തുടർന്നെത്തിയ സംഘം ക്രൂരമായി വെട്ടി പരിക്കേൽപിക്കുകയായിരുന്നു. പിന്നാലെ സുധീഷിന്റെ കാലും അറുത്തെടുത്താണ് പ്രതികൾ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാലുമായി സംഭവ സ്‌ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു.
കേസിൽ ഒട്ടകം രാജേഷ് അടക്കമുള്ളവരാണ് പ്രതികളെന്ന് പോലീസിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ രാജേഷിനെ ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്. ഇയാളെ തിരഞ്ഞുപോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പോലീസുകാരന് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു.
Most Read: സിൽവർ ലൈൻ പദ്ധതി പരിസ്‌ഥിതി ദുരന്തമാകും; ഇ ശ്രീധരൻ