കവരത്തി : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മറ്റന്നാൾ ദ്വീപ് സന്ദർശിക്കും. ദ്വീപിൽ വരുത്തിയ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ദ്വീപ് സന്ദർശനത്തിന് ഒരുങ്ങുന്നത്. വിവിധ വകുപ്പുകളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ സന്ദർശനം നടത്തുന്നത്. ദ്വീപിൽ എത്തുന്ന പ്രഫുൽ പട്ടേൽ 7 ദിവസം അവിടെ തങ്ങി സ്‌ഥിതിഗതികൾ വിലയിരുത്തും.
അഡ്‌മിനിസ്ട്രേറ്ററുടെ സന്ദർശനവേളയിൽ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്‌തമായ മുന്നൊരുക്കം ഇതിനോടകം ദ്വീപുകളിൽ തുടങ്ങിക്കഴിഞ്ഞു. ജൂൺ 20ആം തീയതി സന്ദർശനം പൂർത്തിയാക്കി മടങ്ങാനാണ് തീരുമാനം. ലക്ഷദ്വീപിലെ വിവിധ വകുപ്പുകളിൽ വരുത്തിയ ഭരണ പരിഷ്‌കാരങ്ങൾ എങ്ങനെ നടപ്പാക്കുന്നുവെന്നും, പുതിയ ഇക്കോ ടൂറിസം അടക്കമുള്ള പദ്ധതികളുടെ പുരോഗതിയും അഡ്‌മിനിസ്‌ട്രേറ്റർ വിലയിരുത്തും.
അതേസമയം തന്നെ ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണമായും ബേപ്പൂരിൽ നിന്നും മംഗലാപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചു. കാലങ്ങളായി ബേപ്പൂർ വഴി നടക്കുന്ന ദ്വീപിലേക്കുള്ള ചരക്ക് നീക്കമാണ് പുതിയ അഡ്‌മിനിസ്‌ട്രേറ്റർ മംഗലാപുരത്തേക്ക് മാറ്റുന്നത്. കൂടാതെ ഇതിന് മേൽനോട്ടം വഹിക്കാൻ ബേപ്പൂരിലെ ഉന്നത ഉദ്യോഗസ്‌ഥനെയടക്കം 6 പേരെ മംഗലാപുരം തുറമുഖത്തെ നോഡൽ ഓഫിസറാക്കി മാറ്റി നിയമിച്ചു.
Read also : സൗദിയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1,077 പേർക്ക്; മരണം 16