ന്യൂഡെൽഹി: ഇന്ത്യയിലെ 2021 ഡിസംബറോടെ വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്ത് ഇതുവരെ മൂന്ന് ശതമാനം വാക്‌സിൻ മാത്രമേ വിതരണം ചെയ്യാൻ സാധിച്ചുള്ളൂ എന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വാക്‌സിനേഷൻ ഈ വർഷം തന്നെ പൂർത്തിയാകും. ഡിസംബറോടെ രാജ്യത്തെ ജനങ്ങൾക്ക് പൂർണമായും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകും. വാക്‌സിനേഷൻ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കകൾ ഉണ്ടെങ്കിൽ അദ്ദേഹം കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ വാക്‌സിനേഷൻ വിതരണത്തിൽ ശ്രദ്ധിക്കട്ടെ. അവിടങ്ങളിൽ വാക്‌സിനേഷൻ താറുമാറാണ്. മെയ് ഒന്ന് മുതൽ 18 നും 45നും ഇടയിലുള്ളവർക്ക് വിതരണം ചെയ്യാനുള്ള വാക്‌സിൻ അവർ സ്വീകരിച്ചിട്ട് പോലുമില്ലെന്ന് ജാവദേക്കർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ടൂൾ കിറ്റ് പ്രചാരണമാണ് നടക്കുന്നത്. രാഹുൽ ഗാന്ധി തന്നെയാണ് ടൂൾ കിറ്റ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് അതിലെ ഭാഷാരീതി, യുക്‌തികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന രീതി എന്നിവയിലൂടെ വ്യക്‌തമാണെന്നും ജാവദേക്കർ ആരോപിച്ചു.
കോവിഡ് പ്രതിരോധത്തിലും വാക്‌സിൻ വിതരണത്തിലും പ്രധാനമന്ത്രിയുടെ പരാജയം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ജാവദേക്കറിന്റെ വിശദീകരണം. കോവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹത്തിന് കോവിഡ് മഹാമാരി എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.
സ്വന്തം പ്രതിച്ഛായ നന്നാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്‌ടപ്പെട്ടു കഴിഞ്ഞു. നമുക്ക് കാര്യക്ഷമവും വേഗതയുമാർന്ന ഭരണസംവിധാനമാണ് ആവശ്യം. പ്രധാനമന്ത്രി നേരെ നിൽക്കുകയും ഭയക്കാതെ രാജ്യത്തെ നയിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും രാഹുൽ പറഞ്ഞു.
വാക്‌സിൻ വിതരണത്തിൽ വലിയ വീഴ്‌ച സംഭവിക്കുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമേ കേന്ദ്രം വാക്‌സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ വാക്‌സിൻ തന്ത്രങ്ങൾ പുനഃക്രമീകരിച്ചില്ലെങ്കിൽ നിരവധി കോവിഡ് വ്യാപന തരംഗങ്ങൾ ഉണ്ടാകും. സർക്കാർ കോവിഡിനെതിരെയല്ല, പ്രതിപക്ഷത്തിനെതിരെയാണ് പോരാട്ടം നടത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നുണകൾ പ്രചരിപ്പിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Also Read: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം മോദിക്ക്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി