കല്‍പ്പറ്റ: എൻഡിഎയിൽ ചേരാൻ സികെ ജാനുവിന് പണം നൽകിയതിൽ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. സുരേന്ദ്രനും പ്രസീതയും തമ്മിൽ നടത്തിയ കൂടുതൽ ഫോൺ സംഭാഷണങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഹൈറൈസണ്‍ ഹോട്ടലിലെ 503ആം നമ്പർ റൂമിലാണ് പണം കൈമാറിയതെന്ന് ഫോൺ സംഭാഷണങ്ങൾ വ്യക്‌തമാക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 6, 7 തീയതികളില്‍ നടന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് വച്ച് മാര്‍ച്ച് 9നാണ് പണം കൈമാറിയതെന്ന് പ്രസീത നേരത്തെ പറഞ്ഞിരുന്നു. ആ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അന്നേ ദിവസം രാവിലെ 10 മണിയോടെ ഹൊറൈസണ്‍ ഹോട്ടലിൽ സുരേന്ദ്രന്‍ തന്റെ അനുയായിക്കൊപ്പമെത്തി സികെ ജാനുവിനെ കണ്ടു എന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
ഹൈറൈസണ്‍ ഹോട്ടലിലെ 503ആം നമ്പർ മുറിയില്‍ വച്ച് ജാനുവിന് 10 ലക്ഷം കൈമാറിയെന്നാണ് പ്രസീത നേരത്തെ ആരോപിച്ചത്. സികെ ജാനുവിനു പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വിട്ട ശബ്‌ദ രേഖക്കു പിന്നാലെ ബിജെപി ബന്ധമുള്ളവര്‍ തന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നതായി പ്രസീത പറഞ്ഞിരുന്നു. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും പ്രസീത പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കൂടുതൽ തെളിവുകൾ പ്രസീത പുറത്തു വിട്ടിരിക്കുന്നത്.
Most Read: കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്