ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്‌ത നടപടിയെ അടിയന്തരാവസ്‌ഥയോട് ഉപമിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിരവധി മാദ്ധ്യമ പ്രവർത്തകരേയും സാമൂഹിക പ്രവർത്തകരേയും ബിജെപി സർക്കാർ തടവിലാക്കിയപ്പോൾ മിണ്ടാതിരുന്നവരാണ് ഇപ്പോൾ അർണബിന്റെ അറസ്‌റ്റിനെ വിമർശിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
“അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ കേന്ദ്രമന്ത്രിമാർ രംഗത്തെത്തിയ രീതി ശ്രദ്ധേയമാണ്, പ്രത്യേകിച്ചും അവർ അതിനെ അടിയന്തരാവസ്‌ഥ എന്ന് വിശേഷിപ്പിച്ചത്. ഡസൻ കണക്കിന് മാദ്ധ്യമ പ്രവർത്തകരെ ബിജെപി സർക്കാർ അറസ്‌റ്റ് ചെയ്‌തപ്പോൾ അവർ ഒന്നും പറഞ്ഞില്ല. അവരുടെ എൻഐഎ/സിബിഐ/ഇഡി/പോലീസ് എന്നിവർ നിരവധി സാമൂഹിക പ്രവർത്തകരെ ഉപദ്രവിക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തപ്പോഴും അവർ മിണ്ടിയില്ല”,- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
The way in which the Union ministers have come out against ArnabGoswami’s arrest by Mumbai police is touching, especially their calling it an emergency. They said nothing when BJP govts arrested dozens of journalists. Also when their NIA/CBI/ED/Police harasses & arrests activists
— Prashant Bhushan (@pbhushan1) November 4, 2020
അർണബിന്റെ അറസ്‌റ്റിന് പിന്നാലെ മുംബൈ പോലീസിനേയും മഹാരാഷ്‌ട്രാ സർക്കാരിനേയും വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരാണ് രംഗത്ത് എത്തിയത്. രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങളിലും പ്രതികരിക്കാൻ വുമുഖത കാണിക്കുന്ന അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി മന്ത്രിമാർക്ക് അർണബിന്റെ അറസ്‌റ്റിൽ പ്രതികരിക്കാൻ സമയം വേണ്ടി വന്നില്ല. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്നാണ് അമിത് ഷായുടെ പ്രതികരണം.
Related News: ആത്‍മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്‌റ്റിൽ
അടിയന്തരാവസ്‌ഥയെ ഓമ്മിപ്പിക്കുന്ന നടപടിയാണെന്ന് വാർത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞു. ഇന്ന് അർണബിന്റെ കൂടെ നിൽക്കാത്തവർ യഥാർഥത്തിൽ ഫാസിസത്തെ പിന്തുണക്കുന്നവരാണ് എന്നായിരുന്നു സ്‌മൃതി ഇറാനിയുടെ ട്വീറ്റ്. അർണബിന്റെ അറസ്‌റ്റിനെതിരെ നിശബ്‌ദത പാലിക്കുന്നുണ്ടെങ്കിൽ അതിനർഥം അടിച്ചമർത്തലിനെ പിന്തുണക്കുന്നുവെന്നാണ് എന്നും അവർ പറഞ്ഞിരുന്നു.