ന്യൂഡെൽഹി: ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ പൗരൻമാരെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള ആയുധമായി മാറരുതെന്ന് സുപ്രീം കോടതി. ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നിലെ ന്യായവാദം ഉന്നയിക്കുന്ന അവസരത്തിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
നവംബർ 11ന് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പാണ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്‌റ്റിസ് ഇന്ദിര ബാനർജിയും അടങ്ങിയ ബെഞ്ച് ഇന്ന് പുറത്തിറക്കിയത്. പ്രാഥമിക പരിശോധനയിൽ അൻവേ നായിക്കിന്റെ അർണബ് ആത്‌മഹത്യക്ക് പ്രേരിപ്പിച്ചു എന്നതിന് തെളിവില്ലെന്ന് ജസ്‌റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. തെളിവുകൾ വിലയിരുത്തുന്നതിൽ മുംബൈ ഹൈകോടതിക്ക് പിഴവ് സംഭവിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐപിസി വകുപ്പ് 306 (ആത്‍മഹത്യ പ്രേരണ) പ്രകാരം മാദ്ധ്യമ പ്രവർത്തകനെതിരെ കേസ് ഉണ്ടോ ഇല്ലയോ എന്ന പ്രാഥമിക വിലയിരുത്തലിൽ പോലും ഹൈകോടതി പരാജയപ്പെട്ടെന്ന് സുപ്രീം കോടതി വിമർശിച്ചു. നിയമങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നത് പോലെ ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതും ജില്ലാ കോടതി മുതൽ സുപ്രീം കോടതിയുടെ വരെ ചുമതലയാണ്. ഒരു ജാമ്യാപേക്ഷയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹൈകോടതികൾ പരിഗണിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിധിയിൽ സുപ്രീം കോടതി വിശദീകരിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ചുമത്തപ്പെട്ടിരിക്കുന്ന ആരോപണത്തിന്റെ സ്വഭാവം, ലഭിക്കാവുന്ന ശിക്ഷ എന്നിവ കൃത്യമായി ഹൈകോടതികൾ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. തെളിവുകൾ നശിപ്പിക്കാനോ, പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്ന കാര്യവും കോടതികൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രാഥമികമായി കുറ്റം നിലനിൽക്കുമോ എന്നും പ്രതിയുടെ ക്രിമിനൽ പശ്‌ചാത്തലവും പരിഗണിക്കണമെന്നും വിധിയിൽ സുപ്രീം കോടതി വ്യക്‌തമാക്കി.
കേസ് റദ്ദാക്കണമെന്ന അർണബിന്റെ ഹരജിയിൽ ഹൈകോടതി തീരുമാനമെടുത്ത് നാലാഴ്‌ച വരെ ജാമ്യം തുടരുമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
Also Read: ശബരിമല: കൂടുതല്‍ ഭക്‌തരുടെ പ്രവേശനം പരിഗണിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നൽകി