ന്യൂഡെല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിര്‍വാഹക സമിതി. ബലാകോട്ടില്‍ ആക്രമണം നടത്തുന്നത് സംബന്ധിച്ച് റിപ്പബ്ളിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അർണാബിന്റെ വാട്‌സാപ്പ് ചാറ്റുകളിലാണ് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ സുരക്ഷയില്‍ ഗുരുതരമായ വിട്ടുവീഴ്‌ചയാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ബലാകോട്ട് ആക്രമണം സംബന്ധിച്ച വിവരം ചോര്‍ന്നത് രാജ്യദ്രോഹമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും നേരത്തേയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക് സിഇഒയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകൾ പുറത്തുവന്നത് വലിയ രീതിയിലുള്ള രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2019 ഫെബ്രുവരി 26ന് നടന്ന ബലാകോട്ട് ആക്രമണത്തെക്കുറിച്ച് അർണബിന് രഹസ്യ സ്രോതസിലൂടെ വിവരം ലഭിച്ചിരുന്നുവെന്ന് തെളിയിക്കുന്ന 500 പേജ് വരുന്ന ചാറ്റുകളാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്.
ഇന്ത്യക്ക് എതിരായി പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ് അർണബിന്റെ ചാറ്റുകളിൽ പ്രകടമാകുന്നത്. പുൽവാമ ആക്രമണത്തെക്കുറിച്ച് ‘വലിയ വിജയം’ എന്നായിരുന്നു അർണബ് ബാർക് സിഇഒയുമായുള്ള ചാറ്റിൽ പറഞ്ഞിരുന്നത്.
Read Also: കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; കെസി വേണുഗോപാൽ