തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിന്റെ ജോലികൾ പുരോഗമിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലേറെ സമരക്കാര്‍. അതിൽതന്നെ 200ഓളം പേരാണ് ഗർഭിണികളും കുട്ടികളും ഉൾപ്പടെയുള്ളവരാണ്. സമരക്കാരുടെ ഈ കടുത്ത പ്രതിരോധം മറികടക്കാൻ കഴിയാതെ സർക്കാരും അദാനി ഗ്രൂപ്പും വെട്ടിലാകുകയാണ്.
കഴിഞ്ഞദിവസം സഭയിൽ ‘സമരം നിഷ്‌കളങ്കമല്ലെന്നും’ സമരക്കാരുടെ ആവശ്യങ്ങളിൽ ഒന്നായ തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കാമെന്നും എന്നാൽ, നിർമാണം നിർത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാക്കുകൾക്ക് ശേഷമാണ് സർക്കാരിനും അദാനി ഗ്രൂപ്പിനും തലവേദന സൃഷ്‌ടിച്ചുകൊണ്ട് കൂടുതൽ ശക്‌തമായ സമരത്തിലേക്ക് സമരനേതൃത്വം കടന്നത്.
ഗര്‍ഭിണികളെയും കുട്ടികളെയും അണിനിരത്തിയുള്ള സമരത്തെ നേരിടാൻ സർക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ, സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ആവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ അവസ്‌ഥയിൽ പൊലീസിന് സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ട്. എന്നാൽ, വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയിൽ പറഞ്ഞു.
തുറമുഖ നിര്‍മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് ഇന്ന് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് സർക്കാർ വിശദീകരണം ഉണ്ടായത്. അദാനിയുടെ ഹരജി പരിഗണിച്ച കോടതിയിൽ അതീവ സുരക്ഷാ മേഖലയില്‍ പോലും ആയിരത്തിലധികം സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണെന്ന് വീഡിയോകൾ സഹിതം ഗ്രൂപ്പ് വ്യക്‌തമാക്കി. കോടതി നിർദ്ദേശമനുസരിച്ചുള്ള സുരക്ഷ ഒരുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും കമ്പനി കോടതിയില്‍ നിലപാടറിയിച്ചു.
എതിര്‍കക്ഷികളായ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള വൈദികർ സമരവുമായി മുന്നോട്ടു തന്നെ എന്ന നിലപാടിലാണ്. പോർട്ടിന്റെ ജോലികൾ നിർത്തിവെച്ച് സ്വാതന്ത്രപഠനം നടത്തുക എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടാണ് കോടതിയിലും ഇവർ സ്വീകരിച്ചത്. വ്യവസ്‌ഥകൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്ന് വൈദികര്‍ വ്യക്‌തമാക്കി. ഇരുകക്ഷികളുടെയും വാദമുഖം പൂർത്തീകരിച്ച കേസിൽ വിധി അടുത്തദിവസം ഉണ്ടാകും.
കഴിഞ്ഞദിവസം അദാനി ഗ്രൂപ്പിന്റെ പരാതി പരിഗണിക്കുമ്പോൾ പദ്ധതി തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മൽസ്യ തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും തുറമുഖ പദ്ധതി തടസപ്പെടുത്തിയാകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. തുറമുഖ നിർമാണം നിർത്തിവെയ്‌ക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
രണ്ടാഴ്‌ച്ചയിൽ ഏറെയായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് സമരം നടക്കുകയാണ്. നൂറുകണക്കിന് പേരാണ് പ്രതിദിനം സമരപന്തലിലെത്തുന്നത്. ഇന്ന് പ്രദേശ പരിസരങ്ങളായ മാമ്പള്ളി, വെണ്ണിയോട്, മൂങ്ങോട്, ആറ്റിങ്ങല്‍, അയിരൂര്‍ ഇടവകകളില്‍ നിന്നുള്ളവരും സമര രംഗത്ത് എത്തിയിട്ടുണ്ട്.
മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാൻ വിദഗ്‌ധ സമിതിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സംഘർഷം ഉണ്ടാക്കണം എന്ന രീതിയിൽ ശ്രമം നടക്കുന്നുണ്ടെന്നും എന്നിട്ടും സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യം ഒഴികെ മറ്റെന്ത് പ്രശ്‌നവും പരിഗണിക്കുന്നതിൽ സർക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന പ്രശ്‌നം മാത്രമല്ല, പ്രാദേശികമായുള്ള മറ്റ് ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ അവയും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ യാഥാർഥ്യം മനസിലാക്കി ബന്ധപ്പെട്ടവർ സമരത്തിൽ നിന്ന് അടിയന്തിരമായി പിൻമാറണമെന്നാണ് സർക്കാരിന്റെ അഭ്യർഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിൽ