ഏലൂര്‍: ആന്ധ്രാപ്രദേശിലെ അജ്‌ഞാത രോഗത്തിന്റെ കാരണം കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം. ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചത്. രോഗത്തിന് കാരണം കൊതുകുനാശി ആകാനാണ് സാധ്യത എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചതായാണ് എംപിയുടെ ട്വീറ്റ്.
അപസ്‌മാരവും ഓക്കാനവും കൊണ്ട് ആളുകള്‍ ബോധരഹിതരായി വീഴുന്ന ദുരൂഹ രോഗം ആന്ധ്രയിലെ 450ഓളം ആളുകള്‍ക്കാണ് പിടിപെട്ടത്. ഇതില്‍ 300ലധികം കുട്ടികളും ഉള്‍പ്പെടും. മാത്രവുമല്ല രോഗം മൂലം 45കാരനായ ഒരാള്‍ മരണപ്പെടുകയും ചെയ്‌തിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ ഒരാള്‍ക്ക് പോലും രോഗബാധ സ്‌ഥിരീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
ഇത്രയും പേരെ ബാധിച്ച അസുഖമെന്തെന്ന് കണ്ടെത്താന്‍ ഡോക്‌ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. രോഗബാധിതര്‍ക്ക് രക്‌തപരിശോധനയും സിടി സ്‌കാനും നടത്തിയെങ്കിലും എന്താണ് രോഗം എന്നത് വ്യക്‌തമായിരുന്നില്ല. മരണപ്പെട്ടയാളുടെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചാല്‍ രോഗവുമായി ബന്ധപ്പെട്ട കുറച്ചു കൂടി വ്യക്‌തമായ ചിത്രം ലഭിക്കുമെന്നാണ് ജില്ലാ ജോയിന്റ് കലക്‌ടര്‍ ഹിമാന്‍ഷു ശുക്‌ള നേരത്തെ പറഞ്ഞിരുന്നത്.
പ്രദേശത്തെ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാകാം രോഗത്തിന് കാരണമെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ കുടിവെള്ളം പരിശോധനക്ക് വിധേയമാക്കി എങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
രോഗികളെ ചികില്‍സിക്കുന്നതിനായി ഡോക്‌ടര്‍മാരുടെ പ്രത്യേക സംഘം ആന്ധ്രയില്‍ എത്തിയിട്ടുണ്ട്. അതേസമയം അസുഖം ബാധിച്ചവരില്‍ പലരും വേഗത്തില്‍ സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. അസുഖം ഭേദമാകാത്ത ഏഴു പേരെ വിദഗ്ധ ചികില്‍സക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Also: കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം