തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും ഉൾപ്പടെയുള്ള രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ പരസ്യ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. തോൽവിയെ ലഘൂകരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങളും പ്രവർത്തകർക്കിടയിൽ അസ്വസ്‌ഥത ഉണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡണ്ട് അടക്കമുള്ളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നേക്കും. വെൽഫെയർ സഖ്യം, സ്‌ഥാനാർഥി നിർണയം എന്നിവയിലും നേതൃത്വം വിശദീകരണം നൽകേണ്ടി വരും. രാവിലെ 11 മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
Also Read: സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യല്‍; ജയില്‍ ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങൾ ഉൾപ്പടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തൂത്തുവാരി. കോർപ്പറേഷനുകളും ഗ്രാമ, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളും ഇത്തവണ ഇടത്തേക്ക് ചാഞ്ഞു. വർഷങ്ങൾക്ക് ശേഷം ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും മാണിയുടെ പാലായും ചുവന്നു. രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകൾ ഇടതുപക്ഷം കൈക്കലാക്കി.
ഗ്രാമ പഞ്ചായത്തുകളിലെ 514 ഡിവിഷൻ എൽഡിഎഫ് നേടി. ബ്‌ളോക്ക് കോർപറേഷനുകളിൽ 5 ഡിവിഷനുകളിലും ഇടതുപക്ഷമാണ് മുന്നേറിയത്. ജില്ലാ പഞ്ചായത്തുകളിൽ 11 ഡിവിഷൻ എൽഡിഎഫ് നേടിയപ്പോൾ രണ്ട് ഡിവിഷൻ മാത്രമാണ് യുഡിഎഫ് നേടിയത്.