കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് (ഇഡി) ജയിലില്‍ ചോദ്യം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍ ജയില്‍ അധികൃതരുടെ സാനിധ്യം ഉണ്ടാവരുതെന്ന എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരെ ജയില്‍ ഡിജിപി നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
സെഷന്‍സ് കോടതിയുടെ വിധി ജയില്‍ അധികൃതരുടെയും സംസ്‌ഥാന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെയും സത്യസന്ധതയെയും ആത്‍മാര്‍ഥതയെയും ചോദ്യം ചെയ്യുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്രിമിനല്‍ നടപടി ചട്ടത്തിന്റെ പരിധിക്കപ്പുറത്താണു കോടതി വിധിയിലെ വ്യവസ്‌ഥയെന്നും അതു നിയമത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വപ്‌നാ സുരേഷ്, പിഎസ് സരിത്ത് എന്നിവരെ പകല്‍ 10 മുതല്‍ 4വരെ ജയിലില്‍ ചോദ്യം ചെയ്യാനാണു കോടതി അനുവദിച്ചത്. ഈ സമയത്ത് ജയില്‍ അധികൃതരുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചില്ല. എന്നാല്‍ ചോദ്യം ചെയ്യല്‍ കേള്‍ക്കാന്‍ കഴിയാത്ത അകലത്തില്‍ മാത്രമേ ജയില്‍ അധികൃതര്‍ ഉണ്ടാകാവൂ എന്നു നിര്‍ദേശിച്ചു.
ജയിലില്‍ വച്ച് ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ അധികൃതരുടെ സാന്നിധ്യം ഇല്ലാതിരിക്കുന്നത് സുരക്ഷാ കാരണങ്ങളാല്‍ ശരിയല്ലെന്ന് അധികൃതര്‍ ഹരജിയില്‍ അറിയിച്ചു. ക്രിസ്‌മസ് അവധിക്കുശേഷം കോടതി ഹരജി പരിഗണിക്കും.
Read also: സംസ്‌ഥാനത്ത് 10, 12 ക്‌ളാസുകള്‍ തുറക്കല്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം