വയനാട് : ജില്ലയിൽ ചേരമ്പാടിക്കടുത്ത് ചപ്പുതോട്ടിൽ കണ്ടെത്തിയ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയം. മയക്കുവെടി വച്ച് പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി വനപാലകർ കാത്തിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. കൊലയാളി കൊമ്പനെ മറ്റ് ആനകളുടെ കൂട്ടത്തിൽ കണ്ടെത്താൻ സാധിച്ചെങ്കിലും മയക്കുവെടി വച്ച് പിടികൂടാനുള്ള അവസരം ലഭിക്കാഞ്ഞതോടെയാണ് കഴിഞ്ഞ ദിവസവും ശ്രമം പരാജയപ്പെട്ടത്.
മയക്കുവെടി വച്ച് മയക്കിയ ശേഷം താപ്പാനകളുടെ സഹായത്തോടെ കൊലയാളി കൊമ്പനെ വടം ഉപയോഗിച്ച് കെട്ടി സമീപത്തുള്ള റോഡിലേക്ക് കൊണ്ടുവരാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പറ്റിയ സാഹചര്യം ലഭിച്ചാൽ മാത്രമേ മയക്കുവെടി വച്ച് കൊമ്പനെ പിടികൂടാൻ സാധിക്കുകയുള്ളൂ. നിലവിൽ കൊമ്പനെ പിടികൂടുന്നതിനായി വനപാലകരും 4 ഡോക്‌ടർമാരും ഉൾപ്പെടുന്ന സംഘമാണ് നീക്കം നടത്തുന്നത്. കൂടാതെ മുതുമലയിൽ നിന്നുള്ള 4 താപ്പാനകളെയും പൊള്ളാച്ചി ടോപ്പ് സ്‌ലിപ്പിൽ നിന്നുള്ള ഒരാനയെയും ദൗത്യത്തിനായി ഒരുക്കി നിർത്തിയിട്ടുണ്ട്.
സാഹചര്യങ്ങൾ എല്ലാം ഒത്തിണങ്ങുന്ന സമയത്ത് മാത്രമേ മയക്കുവെടി വച്ച് കൊമ്പനെ പിടികൂടാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ 2 മാസങ്ങൾക്ക് മുൻപും ഇതേ കൊലയാളി കൊമ്പനെ പിടികൂടാനായി മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. അന്ന് മറ്റ് ആനക്കൂട്ടത്തോടൊപ്പം കൊമ്പനും ഉൾക്കാട്ടിലേക്ക് പോയിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും അവസരം ഒരുങ്ങിയിരിക്കുന്നത്.
Read also : കത്‌വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി