തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം ഭക്ഷ്യ വസ്‌തുക്കളുടെ വിലയിൽ ഉണ്ടാകുന്ന കുതിച്ചുകയറ്റം സാധാരണക്കാരന് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. സംസ്‌ഥാനത്തെ ജനപ്രിയ അരികളുടെ വിലയിൽ ഉണ്ടാകുന്ന വർധനവ് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനപ്പുറമാണ്. കഴിഞ്ഞ 3 മാസത്തിനിടെ മട്ട വടി അരിക്ക് 8 രൂപയുടെ വർധനയാണ് ഉണ്ടായത്. കൂടാതെ ദിവസങ്ങളുടെ ഇടവേളയിൽ ജയ അരിക്ക് മൂന്ന് മുതൽ നാല് രൂപയുടെ വരെ വർധനയും ഉണ്ടായി.
നിത്യച്ചിലവിന് പോലും ബുദ്ധിമുട്ടുന്ന ആളുകളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ അരി വില വർധന. മട്ട വടി അരിക്ക് 48 രൂപയാണ് ഹോൾസെയിൽ വിലയെങ്കിൽ ചില്ലറ കച്ചവടക്കാർ 52 രൂപ വരെയാണ് ഈടാക്കുന്നത്. അരിക്ക് പുറമെ പാമോയിൽ, സൺഫ്‌ളവർ ഓയിൽ എന്നിവയുടെ വിലയിലും വർധന തുടരുകയാണ്. ഇന്ധനവില വർധനയും, ഉൽപാദനത്തിലെ കുറവുമാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമെന്നാണ് വ്യാപാരികൾ വ്യക്‌തമാക്കുന്നത്.
കോഴിവിലയിലും വലിയ വർധനവാണ് നിലവിൽ സംസ്‌ഥാനത്ത് രേഖപ്പെടുത്തുന്നത്. സാധാരണയായി നോമ്പ് കാലത്ത് കോഴിവിലയിൽ കുറവ് ഉണ്ടാകുമെങ്കിലും ഇത്തവണ അത് നേരെ മറിച്ചാണ് സംഭവിച്ചത്. 165 മുതൽ 175 രൂപ വരെയാണ് തിരുവനന്തപുരത്ത് ഇന്ന് കോഴിയുടെ വില. ഈസ്‌റ്ററാകുമ്പോഴേക്കും ഇത് 200 കടന്നേക്കുമെന്നാണ് വ്യാപാരികൾ വ്യക്‌തമാക്കുന്നത്.
Read also: ഇരട്ടപ്പാത നിർമാണം; കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾ റദ്ദാക്കി