ന്യൂ ഡെല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ പൈപ്പ് ലൈന്‍ ഓഗമെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപൂര്‍-ബാങ്ക ഭാഗവും രണ്ട് എല്‍ പി ജി ബോട്ട് ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്പിസിഎല്‍ എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരുന്നു പദ്ധതി പ്രഖ്യാപനം.
പെട്രോളിയം, ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട 21,000 കോടി രൂപയുടെ 10 വന്‍കിട പദ്ധതികളാണ് ബിഹാറിനായി നല്‍കിയ പ്രത്യേക പാക്കേജിലുള്ളത്. ഇവയില്‍ ഏഴാമത്തെ പദ്ധതിയാണ് ഞായറാഴ്ച സമര്‍പ്പിച്ചത്. വിവിധ ഭൂപ്രദേശങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് ഇടയിലും കഠിന പ്രയത്നത്തിലൂടെ കൃത്യസമയത്ത് ദുര്‍ഗാപുര്‍-ബാങ്ക സെക്ഷന്‍ പൂര്‍ത്തിയാക്കിയ എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും പിന്തുണയേകിയ സംസ്ഥാന ഗവണ്‍മെന്റിനെയുംപ്രധാനമന്ത്രി പ്രശംസിച്ചു.
Read More: കോവിഡ് വാക്‌സിൻ അടുത്ത വർഷം ആദ്യ പാദത്തിൽ
ബിഹാറിലെ പുതിയ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്തണം എന്നും ബിഹാറിനെയും കിഴക്കന്‍ ഇന്ത്യയെയും വികസന പാതയിലേക്ക് നയിക്കാന്‍ ഇതിനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ശക്തിയാണ് സ്വാതന്ത്ര്യത്തിന്റെ ഉറവിടം എന്നും ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം തൊഴില്‍ ശക്തിയാണ് എന്നും വേദഗ്രന്ഥം ഉദ്ധരിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഇന്ത്യയില്‍ ബിഹാര്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ തൊഴില്‍ ശക്തിയുടെ അഭാവമില്ല എന്നും ഇവിടങ്ങളില്‍ പ്രകൃതിവിഭവങ്ങള്‍ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്കിലും ബിഹാറും കിഴക്കന്‍ ഇന്ത്യയും പതിറ്റാണ്ടുകളായി വികസനത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളാണ് ഇതിന് കാരണം. മാത്രവുമല്ല റോഡ് ഗതാഗതം, റെയില്‍ ഗതാഗതം, വ്യോമഗതാഗതം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയ്ക്ക് നേരത്തെ പ്രാധാന്യം നല്‍കിയിരുന്നില്ല.
വാതകാധിഷ്ഠിത വ്യവസായങ്ങളുടെ വികസനം ബിഹാറില്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. കരബന്ധിത സംസ്ഥാനം ആയതിനാല്‍ പെട്രോളിയം, വാതകം തുടങ്ങിയവയുടെ അഭാവമുണ്ട്.
ഗ്യാസ് അധിഷ്ഠിത വ്യവസായവും പെട്രോ കണക്ടിവിറ്റിയും ജനങ്ങളുടെ ജീവിത നിലവാരത്തെ നേരിട്ട് ബാധിക്കുന്നതാണ്. ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കുന്നത് എന്നും സിഎന്‍ജിയും പിഎന്‍ജിയും ബിഹാറിലും കിഴക്കന്‍ ഇന്ത്യയിലെ പല നഗരങ്ങളിലും എത്തുമ്പോള്‍ ഇവിടത്തെ ജനങ്ങള്‍ക്ക് ഇവ എളുപ്പത്തില്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കിഴക്കന്‍ ഇന്ത്യയെ കിഴക്കന്‍ കടല്‍ത്തീരത്തെ പാരാ ദ്വീപുമായും പടിഞ്ഞാറന്‍ തീരത്ത് കണ്ട്ലയുമായും ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജ ഗംഗ യോജനയുടെ കീഴില്‍ ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളെ 3000 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ് ലൈന്‍ വഴി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ പൈപ്പ് ലൈന്‍ പദ്ധതികളില്‍ ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗ്യാസ് പൈപ്പ്ലൈനുകള്‍ ഉള്ളതിനാല്‍ ബിഹാറില്‍ വലിയ ബോട്ട്ലിങ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതില്‍ രണ്ട് പുതിയ ബോട്ട്ലിങ് പ്ലാന്റുകളാണ് ബാങ്ക, ചമ്പാരന്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചത്. ഈ രണ്ട് പ്ലാന്റുകള്‍ക്കും പ്രതിവര്‍ഷം 125 ദശലക്ഷത്തിലധികം സിലിണ്ടറുകള്‍ നിറക്കാനുള്ള ശേഷിയുണ്ട്. ഗോഡ്ഡ, ദേവ്ഘര്‍, ദുംക, സാഹിബ്ഗഞ്ച്, പാകുര്‍ ജില്ലകളുടെയും ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളുടെയും എല്‍.പി.ജി ആവശ്യകതകള്‍ ഈ പ്ലാന്റുകള്‍ നിറവേറ്റും. ഈ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിലൂടെ ഊര്‍ജാടിസ്ഥാനത്തിലുള്ള പുതിയ വ്യവസായങ്ങളില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ബീഹാര്‍. ഈ ഗ്യാസ് പൈപ്പ്ലൈന്‍ നിര്‍മാണം കഴിഞ്ഞാലുടന്‍ മുമ്പ് അടച്ചിട്ടിരുന്ന ബറൗനിയിലെ രാസവള ഫാക്ടറിയും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read: യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം
ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എട്ട് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണക്കാലത്ത് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളായ ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ക്ക് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സമയത്തും പാചക വാതക ക്ഷാമത്തിന് ഇടകൊടുക്കാതെ പെട്രോളിയം, പാചകവാതക വകുപ്പുകളുടെയും കമ്പനികളുടെയും വിതരണക്കാര്‍ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ബിഹാറാണ് രാജ്യത്തെ പ്രതിഭകളുടെ ശക്തികേന്ദ്രമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി, ശരിയായ ഗവണ്‍മെന്റിലൂടെ കൃത്യമായ തീരുമാനങ്ങളും വ്യക്തമായ നയവും ബിഹാര്‍ സ്വീകരിക്കുന്നുണ്ട് എന്നും വികസനം ഓരോരുത്തരിലും എത്തിച്ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ ഇന്ന് വലിയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കുകയാണ്. കാര്‍ഷിക കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, എന്‍ജിനിയറിങ് കോളജുകള്‍ എന്നിവ വര്‍ധിക്കുകയാണ്. പോളിടെക്നിക് സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനും രണ്ട് വലിയ സര്‍വകലാശാലകള്‍ ആരംഭിക്കാനും ബിഹാര്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഐഐടി, ഐഐഎം, എന്‍ഐഎഫ്ടി, നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ബിഹാറില്‍ വരുന്നത്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങി നിരവധി പദ്ധതികള്‍ ബിഹാറിലെ യുവാക്കള്‍ക്ക് ആവശ്യമായ സ്വയംതൊഴില്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈദ്യുതി, പെട്രോളിയം, പാചകവാതക മേഖലകളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പെട്രോളിയവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളായ റിഫൈനറി പ്രോജക്ടുകള്‍, പര്യവേക്ഷണവും ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍, പൈപ്പ്ലൈനുകള്‍, സിറ്റി ഗ്യാസ് വിതരണ പദ്ധതികള്‍ തുടങ്ങിയവക്ക് ആക്കം കൂട്ടി. 8000ത്തിലധികം പദ്ധതികളുണ്ടെന്നും അതിനായി 6 ലക്ഷം കോടി രൂപ വരും ദിവസങ്ങളില്‍ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയതായും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ബിഹാറിനെയും കിഴക്കന്‍ ഇന്ത്യയെയും ഒരു പ്രധാന വികസന കേന്ദ്രമാക്കി മാറ്റാന്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.