ന്യൂഡെൽഹി: ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഞ്ചുപേർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ ഡെൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങിയവരെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം തയ്യാറാക്കിയ ഡെൽഹി പോലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഹസിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
Delhi Police have brought the criminal justice system to ridicule by naming Mr Sitaram Yechury and many other scholars and activists in a supplementary charge sheet in the Delhi riots case
— P. Chidambaram (@PChidambaram_IN) September 13, 2020
“കുറ്റാരോപണത്തിനും ചാർജ് ഷീറ്റിനും ഇടയിൽ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ഡെൽഹി പോലീസ് മറന്നോ?”– മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടി ആയിരുന്ന ചിദംബരം ചോദിച്ചു.
Has the Delhi Police forgotten that between Information and Charge Sheet there are important steps called Investigation and Corroboration?
— P. Chidambaram (@PChidambaram_IN) September 13, 2020
കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ ജയതി ഘോഷ്, ഡെൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആക്റ്റിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയത്.
Also Read: ഫേസ്ബുക്ക് – ബിജെപി ബന്ധം; വൈസ് പ്രസിഡണ്ടിനെ വിളിച്ചുവരുത്തുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും യഥാർത്ഥ മുഖമാണ് ഇതെന്ന് ഡെൽഹി പോലീസിന്റെ നടപടിയോട് പ്രതികരിക്കവെ യെച്ചൂരി പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ വേട്ടയാടാൻ മോദി സർക്കാർ ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ നിയമവിരുദ്ധമായ ഇത്തരം ഭീഷണിപ്പെടുത്തൽ പൗരത്വം നിയമ ഭേദഗതി പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്ന് ജനങ്ങളെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡെൽഹി പോലീസ്, കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണ്. ഇവരുടെ നിയമവിരുദ്ധമായ നടപടികൾ ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഫലമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു, പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.