തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിൽ. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ജയിൽ അധികൃതരുടേയും പോലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്.
വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിൽ ഇന്ന് പുലർച്ചെയാണ് പോലീസ് സഹദേവനെ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ഉദ്യോഗസ്‌ഥർ ഓടിച്ചിട്ട് പിടികൂടുക ആയിരുന്നു.
ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ തിങ്കളാഴ്‌ച രാവിലെ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടർന്ന് ഇവിടുത്തെ മാലിന്യം പുറത്തുകളയാൻ മാലിന്യ കുഴിയുടെ അടുത്തേക്ക് പോയ തക്കത്തിന് സഹദേവൻ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് ഇയാൾ രക്ഷപെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
കഴിഞ്ഞ ഡിസംബർ ഏഴിനാണ് സ്‌ത്രീയെ അപമാനിച്ച കേസിൽ ഇയാൾ ജയിലിൽ തടവുകാരനായി എത്തിയത്.
Read Also: ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും