തിരുവനന്തപുരം: ബസ് ചാർജ് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അർധ രാത്രിമുതൽ സ്വകാര്യ ബസുടമകൾ അനിശ്‌ചിത കാല സമരം ആരംഭിക്കാനിരിക്കെ പകരം സംവിധാനമൊരുക്കാൻ ക്രമീകരണവുമായി കെഎസ്ആര്‍ടിസി. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാൻ കെഎസ്ആര്‍ടിസി നിർദ്ദേശം നൽകി.
ആശുപത്രി, എയർപോർട്, റയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധി എടുക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദ്ദേശം കൈമാറിയിട്ടുണ്ട്.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായാണ് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് കടക്കുന്നത്. മിനിമം ചാർജ് ഉയർത്തുന്നതിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്നും സ്വകാര്യ ബസുടമകൾ വ്യക്‌തമാക്കുന്നുണ്ട്. വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതി ആക്കണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം.
ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ ആവശ്യം ഉയർത്തി ബസുടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ചാർജ് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. ചാർജ് വർധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന് വ്യക്‌തമാക്കിയിരുന്നില്ല.
അതേസമയം ഈ മാസം 31നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്‌ചിത കാല സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. കൂടാതെ സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Most Read: പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി