തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണ നടപടിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്‌ടറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിപ്പിച്ചു. കേസിന്റെ വിശദാംശങ്ങൾ തേടാനാണ് വിജിലൻസ് മേധാവിയെ നേരിട്ട് വിളിപ്പിച്ചത്. ക്യാബിനറ്റ് പദവി വഹിച്ചിരുന്ന മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതിക്ക് സർക്കാർ അപേക്ഷ സമർപ്പിച്ചിരുന്നു.
അനുമതി തേടിയുള്ള ഫയൽ ഇന്നലെയാണ് ഗവർണർക്ക് മുൻപിൽ എത്തിയത്. വിജിലൻസ് ഡയറക്‌ടർ സുദേഷ് കുമാർ നിലവിൽ ലീവിലാണ്. കെഎസ്എഫ്ഇ റെയ്‌ഡുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തോട് അവധി റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്‌ച അദ്ദേഹം തിരികെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിന് ശേഷമാവും ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുക. കൂടിക്കാഴ്‌ചക്ക് ശേഷമാവും അപേക്ഷയിൽ തുടർ നടപടി എടുക്കുക.
Read Also: വികെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 16 വരെ നീട്ടി