എറണാകുളം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇന്ന് റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാന്‍ഡ് നീട്ടിയത്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. ഇത് പ്രകാരം ഡിസംബര്‍ 16 ആം തീയതി വരെ റിമാന്‍ഡ് തുടരും.
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജഡ്ജി സംസാരിച്ചതിന് ശേഷമാണ് റിമാന്‍ഡ് കാലാവധി നീട്ടിയതായി ഉത്തരവ് പുറപ്പെടുവിച്ചത്. ചികില്‍സ പൂര്‍ത്തിയാകുന്നത് വരെ ഇബ്രാഹിം കുഞ്ഞ് ലേക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ തുടരുമെന്നും അറിയിച്ചു.
ഉടന്‍ തന്നെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയില്‍ വിട്ട് നല്‍കണമെന്ന ആവശ്യവുമായി വിജിലന്‍സ് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് ചോദ്യം ചെയ്‌തിരുന്നെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് വ്യക്‌തമാക്കുന്നത്. അതിനാല്‍ തന്നെ ഇനി ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയില്‍ വിട്ട് നല്‍കണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം
Read also : ബോർഡ് സ്‌ഥാപിക്കുന്നതിന്റെ പേരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; സ്‌ഥാനാർഥികൾക്ക് പരിക്ക്