കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ ഇഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നും ഹരജിയിൽ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹരജിക്കാരൻ ആരോപിച്ചിട്ടുണ്ട്. അപ്പീലില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്‌ഥാനത്തിലുള്ള എല്ലാ തുടര്‍നടപടികളുംസ്‌റ്റേ ചെയ്യണമെന്നും വികെ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 16ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് അപ്പീലുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ചന്ദ്രികയിലെ ആരോപണങ്ങള്‍ക്ക് പുറമേ പത്രവുമായി ബന്ധപ്പെട്ട് വികെ ഇബ്രാഹിം കുഞ്ഞ് 10 കോടി ഒളിപ്പിച്ചു കടത്തിയെന്നാണ് കേസ്.
Read also: കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താൻ തീരുമാനം