തിരുവനന്തപുരം: കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയുടെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്‌ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടത്.
2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് മുതലുളള കെഎം ഷാജിയുടെ എല്ലാ വരവു ചിലവ് കണക്കുകളും പരിശോധിക്കുന്നുണ്ട്. . ഷാജിയുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുളള സ്വത്ത് വകകള്‍, ബാങ്ക് ഇടപാടുകള്‍, എന്നിവയുടെ വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. വീട് ഉള്‍പ്പെടെയുളള വസ്‌തുവകകളുടെ മൂല്യ നിര്‍ണയവും നടത്തണം.
ഇത് പരിഗണിച്ചാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. നിലവിൽ ഡിവൈഎസ്‌പി ജോണ്‍സണാണ് അന്വേഷണ ചുമതല. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപയും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 77 രേഖകളും മാത്രമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്‍.
ഇന്നലെ വിജിലന്‍സ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനിട്ട്സ് ബുക്കിന്റെ പകര്‍പ്പായിരുന്നു ഹാജരാക്കിയത്.
Read Also: രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത് പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും