തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്‌പീക്കർ എംബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.
സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നയ പരിപാടികൾ തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്‌ഠിതമായ പ്രവർത്തനം നടത്തും. സ്‌ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.
കെ ഫോൺ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്‌ഥാനത്തിന്റെ ഗതി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. കോവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സംസ്‌ഥാനത്തിനായി.
എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചിലവാക്കും. വാക്‌സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്‌സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃകാപരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിൽസ ഇപ്പോഴും തുടരുന്നു. തദ്ദേശ സ്‌ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിന് നിർണായക പങ്കാണ് വഹിക്കുന്നത്.
കോവിഡ് വെല്ലുവിളിക്കിടയിലും സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കോവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി. 6.6 ശതമാനം സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം . എന്നാൽ കോവിഡ് രണ്ടാം തരംഗം ഇതിനെ പ്രതികൂലമായി ബാധിക്കുന്നു. റവന്യൂ വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാൻ ഉള്ള ശ്രമങ്ങൾക്ക് കോവിഡ് ഭീഷണിയാകുന്നുവെന്നും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
Most Read: ‘അച്ഛേ ദിൻ’ ലക്ഷദ്വീപിലും വരുന്നു; കേന്ദ്രത്തെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ