മലപ്പുറം: മലബാർ ന്യൂസിന്റെ സന്തത സഹചാരിയും ജില്ലയിലെ ചങ്ങരംകുളം പ്രദേശത്തെ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനും അന്തർദേശീയ തലത്തിലെ ഫോട്ടോ ജേർണലിസ്‌റ്റുമായ അഷറഫ് പന്താവൂർ (53) അന്തരിച്ചു.
മലബാർ ന്യൂസിന്റെ മലപ്പുറം വെസ്‌റ്റ് മേഖലയുടെ റിപ്പോർട്ടറും 360മലയാളം ചാനൽ സ്‌ട്രിങ്ങറുമായ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 11ന് ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ഖബറടക്കം വൈകിട്ട് 5ന് സമീപത്തെ പെരുമുക്ക് ജുമാ മസ്‌ജിദിൽ നടക്കും.
സമീപ പ്രദേശങ്ങളിലെ പൊതു പ്രവർത്തന മേഖലയിലെ സജീവ പങ്കാളിയും കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ ആകസ്‌മിക മരണം മേഖലയുടെ തന്നെ തീരാ നഷ്‌ടമാണ്. സൗഹൃദ ശൃഖല കെട്ടിപ്പടുക്കുന്നതിലും സാമൂഹിക ബന്ധങ്ങൾ സൂക്ഷിക്കുന്നതിലും ജീവ കാര്യണ്യ പ്രവർത്തനങ്ങളിലും ആത്‌മ സമർപ്പണത്തോടെ ഇടപെട്ടിരുന്ന ഇദ്ദേഹം മലബാർ ന്യൂസിന്റെ വികസനത്തിന് വേണ്ടി സജീവമായി നിലകൊണ്ട വ്യക്‌തി കൂടിയാണ്.
പ്രദേശത്തെ പ്രമുഖ ഹോട്ടലായ ‘റൈസ് ആൻഡ് ഫിഷ്‘ റസ്‌റ്റോറന്റിന്റെ സ്‌ഥാപകരിൽ ഒരാളും കൂടിയായ അഷറഫ് പന്താവൂർ, ഹോട്ടൽ മേഖലയിലെ തൊഴിലാളികൾക്ക് ക്വോളിറ്റി മാനേജ്മെന്റ് പരിശീലനം നൽകുകയും മോണിറ്റർ ചെയ്യുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സ്‌ഥാപിച്ച ടിക്യു റസ്‌റ്റോറന്റിന്റെ ഓണറും സ്‌ഥാപകനുമാണ്.
ന്യൂയോർക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോ ഗ്രാഫിയിൽ നിന്ന് ഫോട്ടോ ജേർണലിസം നേടിയ ശേഷം ഇന്ത്യ ടുഡേ, ഗൾഫ് ടുഡേ, ജിസിസി ബിസിനസ് ന്യൂസ്, എമിറാത്തി ടൈംസ്, മാധ്യമം, വർത്തമാനം തുടങ്ങി നിരവധി ദേശീയ അന്തർ ദേശീയ മാദ്ധ്യമങ്ങൾക്കായി ഫോട്ടോജേണലിസ്‌റ്റായും റിപ്പോർട്ടറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ അംഗവും, കേരള റിപ്പോർട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സൺസ് യൂണിയൻ സംസ്‌ഥാന കമ്മിറ്റി അംഗവുമാണ്.
Most Read: മരവിച്ച അക്കൗണ്ടുകൾ; കെട്ടിവെക്കാൻ പണമില്ലാതെ പോപ്പുലർ ഫ്രണ്ട്