തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ നടപടി കടുപ്പിച്ച് പോലീസ്. കോട്ടയം, കൊല്ലാട്, വെള്ളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത്ത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ ജില്ലകളിലായി നൂറിലധികം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിപക്ഷം കൂടി സമരവുമായി രംഗത്തെത്തിയതോടെ കർശന നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
അതേസമയം, കേരള സർക്കാർ നിർദ്ദേശിച്ച സിൽവർ ലൈൻ റെയിൽ പദ്ധതി അശാസ്‌ത്രീയവും അപ്രായോഗികവും സംസ്‌ഥാന താൽപര്യത്തിന് വിരുദ്ധവുമാണെന്നും അതിനാൽ പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ വിട്ടുനിൽക്കണമെന്നും കെ സുധാകരൻ എംപി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.
പദ്ധതിയെ കുറിച്ച് ശരിയായ ശാസ്‌ത്രീയ , സാങ്കേതിക, സാമൂഹിക പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. 529.45 കിലോമീറ്റർ അതിവേഗ റെയിൽപാത നിർമിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായി 63,941 കോടി രൂപ കേരളത്തിന് താങ്ങാൻ കഴിയുന്നില്ല. പദ്ധതി ഉണ്ടാക്കുന്ന പാരിസ്‌ഥിതിക പ്രശ്‌നങ്ങൾ മൂന്ന് പ്രളയത്തെ അതിജീവിച്ച കേരളത്തിന് താങ്ങാനാകില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: റിയാസിനെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ്