കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായി. ‘കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള പരമാർശം വിവാദമായതായി ശ്രദ്ധയിൽപെട്ടു. വ്യക്‌തി ജീവിതത്തിലെ മതപരമായ കാഴ്‌ചപ്പാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്‌തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചതല്ല’; അബ്‌ദു റഹിമാൻ കല്ലായി പറഞ്ഞു. അങ്ങനെ സംഭവിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമർശം. ‘മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് തന്റെ നാട്ടിലെ പുതിയാപ്‌ളയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം’ ; അബ്‌ദു റഹിമാൻ കല്ലായി പ്രസംഗത്തില്‍ പറഞ്ഞു.
ആത്‌മീയതയാണ് മുസ്‌ലിം സമുദായത്തന്റെ അടിസ്‌ഥാന പ്രമാണമെന്നും മുസ്‌ലിം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്‌ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപം. സ്വവർഗ രതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്യൂണിസ്‌റ്റുകൾ എന്നും അവർ ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്നവരല്ലെന്നും അബ്‌ദുറഹിമാൻ കല്ലായി പറഞ്ഞു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുസ്‌ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് രാഷ്‌ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായെന്നും അദ്ദേഹം പറഞ്ഞു.
Also Read: പഞ്ചനക്ഷത്ര ഹോട്ടലിലെ വിരുന്ന് അയോധ്യ വിധിയിലെ ആഘോഷമായിരുന്നില്ല; ഗൊഗോയ്