കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഹരജി നൽകിയത്. വധശ്രമ കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നാണ് ഹരജിയിൽ പറയുന്നത്.
യാത്രക്കാർക്ക് പുറത്തിറങ്ങാൻ വാതിൽ തുറന്നപ്പോഴാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്‌പർശിക്കുകയോ അടുത്ത് പോവുകയോ ചെയ്‌തിട്ടില്ല. എന്നാൽ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങൾ ആയുധം കൈയിൽ വെക്കുകയോ ആക്രോശിക്കുകയോ ചെയ്‌തിട്ടില്ല. ഇപി ജയരാജനും ഗൺമാനും തങ്ങളെ ക്രൂരമായി മർദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനിൽക്കാത്ത കേസാണിതെന്നും ഹരജിയിൽ പറയുന്നു.
ഹരജിയിൽ ഇന്ന് തന്നെ വാദം കേൾക്കാൻ ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെടും. അതിനിടെ, കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കാൻ നടപടി ആരംഭിച്ചു. മട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്. അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ കെ ടെറ്റ് ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോർട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്ക് സമർപ്പിച്ചു.
ഫർസീൻ ഉൾപ്പെട്ട മുൻകാല കേസുകളുടെയും വിശദാംശങ്ങൾ പരിശോധിച്ച് വരികയാണ്. അധ്യാപകനെ സ്‌കൂളിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ മാനേജ്‌മെന്റും ആരംഭിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ അറിയിപ്പ്.
Most Read: കെ റെയിൽ; ഡിപിആർ സമർപ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; റെയിൽവേ ബോർഡ് തീരുമാനം നീളുന്നു