തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ സംസ്‌ഥാന സർക്കാർ സമർപ്പിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. എന്നാൽ, പദ്ധതിക്ക് അനുമതി നൽകുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ഇതുവരെ ഒരു തീരുമാനവും സർക്കാരിനെ അറിയിച്ചിട്ടില്ല.
പദ്ധതിക്ക് തത്വത്തിൽ മാത്രം അനുമതി ഉള്ളപ്പോൾ സർക്കാർ നടത്തിയ കല്ലിടൽ വലിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. 2020 ജൂൺ 17ന് ആണ് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംസ്‌ഥാന സർക്കാർ സമർപ്പിച്ചത്. പദ്ധതിക്ക് 63,941 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നുവെന്ന് ഡിപിആറിൽ പറയുന്നു. എന്നാൽ, ഒരുലക്ഷം കോടിയിലേറെ ചിലവ് വരുമെന്നാണ് റെയിൽവേയുടെ വാദം.
ഇതോടെ ഡിപിആറിൽ വ്യക്‌തത കുറവുണ്ടെന്ന് റെയിൽവേ ബോർഡ് സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനിടെ, സർവേ നടപടികളും കല്ലിടലും കേരളത്തെ സംഘർഷഭരിതമാക്കി. 2022 ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് സർവേ നടപടികൾ സ്‌റ്റേ ചെയ്‌തു. ഫെബ്രുവരിയിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ കല്ലിടൽ വീണ്ടും സംഘർഷത്തിന് ഇടയാക്കി.
മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ, മൂന്ന് മാസത്തിന് ശേഷവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല. ഡിപിആറിൽ വ്യക്‌തത വരുത്തണമെന്ന് കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇതോടെ കല്ലിടൽ നിർത്താൻ സർക്കാർ തീരുമാനിച്ചു. ജിയോ ടാഗ് സംവിധാനത്തിലൂടെ സർവേ തുടരുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. എന്നാൽ, സർവേ നടപടികൾ ഇതുവരെ തുടങ്ങിട്ടില്ല. ഇതിനിടെ, കേന്ദ്രത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിലപാട് മയപ്പെടുത്തുകയും ചെയ്‌തിരുന്നു.
Most Read: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്