തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനവില വർധനയിൽ പ്രതിഷേധം അറിയിച്ച് രണ്ടാഴ്‌ച നീളുന്ന പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്‌ത് ഇടത് പാർട്ടികൾ. കോവിഡ് പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധനയും ജനങ്ങൾക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഇടത് പാർട്ടികൾ തീരുമാനിച്ചത്. ഈ മാസം 16ആം തീയതി മുതൽ 30ആം തീയതി വരെയാണ് സംസ്‌ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക.
സിപിഐഎം, സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ളോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുക. ഇന്ധനവില വർധനക്ക് ഒപ്പം തന്നെ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുക, ഭക്ഷ്യധാന്യ കിറ്റ് 10 കിലോ ആക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തിൽ പാർട്ടികൾ ഉന്നയിക്കും. പ്രതിഷേധ പരിപാടികൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുകയെന്നും പാർട്ടികൾ അറിയിച്ചു.
രാജ്യത്ത് നിലവിൽ ഇന്ധനവില വർധന തുടരുകയാണ്. കേരളം ഉൾപ്പടെ ഉള്ള സംസ്‌ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു. നിലവിൽ കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്‌ടിക്കുമ്പോഴാണ് പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വർധന തുടരുന്നത്. ഈ സാഹചര്യത്തിലാണ് വിലവർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ നടത്താൻ ഇടത് പാർട്ടികളുടെ തീരുമാനം.
Read also : ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്