പാറ്റ്‌ന: ബിഹാർ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ഇന്നലത്തെ പോലീസ് അതിക്രമം രാജ്യവ്യാപക ചർച്ച ആക്കാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷം ഇന്ന് തുടക്കമിട്ടു.
ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായെന്നും മുഖ്യമന്തി ബിജെപിയുടെ വക്‌താവ് മാത്രമായി അധപതിച്ചെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അതേസമയം ഇന്നലത്തെ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ തെരുവിൽ അക്രമം അഴിച്ചുവിടാൻ നേതൃത്വം നൽകി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ നിയമസഭയിൽ സ്‌പെഷ്യൽ ആംഡ് പോലീസ് ബിൽ പാസാക്കിയതിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് സംഭവങ്ങൾക്ക് കാരണമായത്. പോലീസിന് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പോലീസ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. വനിതകൾ അടക്കമുള്ള അംഗങ്ങളെ പോലീസ് വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്‌തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംഭവം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തി. ബിഹാറിൽ ജനാധ്യപത്യ സംവിധാനം തകർന്നതായും മുഖ്യമന്ത്രി ബിജെപിക്കും ആർഎസ്എസിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യസഭയിൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് ആർജെഡി എംപി മനോജ് ഝാ നോട്ടീസ് നൽകി. ബിഹാറിൽ പ്രതിപക്ഷ അംഗങ്ങൾ നിയമസഭക്ക് പുറത്ത് സമാന്തരമായി നിയമസഭാ സമ്മേളനം നടത്തി. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരണം എന്ന് കോൺഗ്രസ് ആഹ്വാനം ചെയ്‌തു.
Read Also: കോവിഡ്; മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങളിൽ കടുത്ത ആശങ്കയെന്ന് കേന്ദ്രം