ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങൾ കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഈ രണ്ട് സംസ്‌ഥാനങ്ങൾക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്താൻ ഈ സംസ്‌ഥാനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം ശനിയാഴ്‌ച നടക്കും. സജീവ കോവിഡ് കേസുകൾ ഏറ്റവും അധികമുള്ള ജില്ലകളിൽ ഒൻപതും മഹാരാഷ്‌ട്രയിലാണ്. പൂനെ, നാഗ്‌പൂർ, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നന്ദേത്, ജാലഗോൺ, അകോല എന്നിവയാണ് രോഗബാധ കൂടുതലുള്ള ഒൻപത് ജില്ലകൾ. കർണാടകയിലെ ബെംഗളൂരു അർബനാണ് പത്താമത്തെ ജില്ലയെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ കാര്യം പ്രാധാന്യം അർഹിക്കുന്നതാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും 45 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഈ വിഭാഗക്കാരിലെ മരണനിരക്ക് 2.85 ശതമാനമാണ്. ഈ കാരണത്താലാണ് ശാസ്‌ത്രീയ നിഗമനങ്ങളുടെ അടിസ്‌ഥാനത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: പ്രധാനമന്ത്രി ആവാസ് യോജനയില്‍ കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു