തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്‌ച. ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെ സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായി ഉദ്യോഗാർഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമല്ല ഉണ്ടായതെന്നും അദ്ദേഹത്തിന്റെ പ്രതികരണം ഞെട്ടിച്ചെന്നും സമര നേതാക്കളിൽ ഒരാളായ ലയ ജയേഷ് ചർച്ചക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടെയിൽ റാങ്ക് പട്ടികയിൽ എത്രാമതാണെന്ന് തന്നോട് ചോദിച്ചെന്നും റാങ്ക് പട്ടിക പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ പോലും താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞതായും ലയ ജയേഷ് വ്യക്‌തമാക്കി. പിന്നെ എന്തിനാണ് സർക്കാരിനെ നാണംകെടുത്താൻ സമരവുമായി മുന്നോട്ടു പോകുന്നതെന്ന് തന്നോട് മന്ത്രി ചോദിച്ചതായും ലയ ജയേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സമരത്തിന്റെ യാഥാർഥ്യം ആർക്കും മനസിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്‌തമാകുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. 28 ദിവസമായി തുടരുന്ന സമരം സർക്കാരിന്റെ മുഖത്ത് കരിവാരിതേക്കാനാണെന്ന അർഥത്തിലാണ് മന്ത്രി പ്രതികരിച്ചത്. എന്നാൽ സമരം സർക്കാരിന് എതിരെ അല്ലെന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ലെങ്കിൽ വൈകിട്ട് മുതൽ നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്‌തമാക്കി.
Read also: മന്ത്രിമാരുടെ പേരില്‍ തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്‍ക്കാരും