തിരുവനന്തപുരം: സരിതക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും നിത്യസംഭവമായി മാറിയിട്ടും പോലീസും സംസ്‌ഥാന സർക്കാരും നിശബ്‌ദത പാലിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ്. പൊതുമേഖല സ്‌ഥാപനങ്ങളിൽ പിന്‍വാതില്‍ നിയമനം ഉറപ്പുനല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് സരിതക്കെതിരെ ഒരു നടപടിയും ഇല്ലാതായിരിക്കുന്നത്.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും പേരില്‍ വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയിട്ടും കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. തട്ടിപ്പിന് ഇരയായവര്‍ ഇപ്പോൾ ഹൈകോടതിയെ സമീപിക്കാനായി തയാറെടുക്കുകയാണ്. പിന്‍വാതില്‍ നിയമനം നടത്തി കമ്മീഷന്‍ എടുക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന സരിതയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലും തുടരന്വേഷണം നടക്കുന്നില്ല.
നെയ്യാറ്റിന്‍കര സ്വദേശി അരുണിന് കെടിഡിസിയിലും കുഴിവിള സ്വദേശി എസ്എസ് ആദര്‍ശിന് ബെവ്‌കോയിലും ജോലി വാഗ്‌ദാനം ചെയ്‌ത് സരിതയും കൂട്ടാളികളും 16.5 ലക്ഷം രൂപ തട്ടിയെന്ന പരാതി നിലവിലുണ്ട്. ജോലി ലഭിക്കാതെ വന്നതോടെ ഇവർ 2020 നവംബര്‍ ഏഴിന് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നൽകിയിരുന്നു.
മന്ത്രിമാരുടെയും പാര്‍ട്ടിയുടെയും അറിവോടെയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ താന്‍ നടത്തുന്നതെന്നും നല്‍കുന്ന തുകയില്‍ 50 ശതമാനം പാര്‍ട്ടി ഫണ്ടിലേക്കും ബാക്കി ഉദ്യോഗസ്‌ഥർക്കുമാണ് പോകുന്നതെന്നും പറയുന്ന ഫോണ്‍ സംഭാഷണം സരിതയുടേതായി പുറത്ത് വരികയും ഇത് കേസിലെ വാദിയായ അരുണ്‍ പൊലീസിനും മാദ്ധ്യമങ്ങൾക്കും കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ, പുറത്തുവന്ന ശബ്‌ദരേഖ തന്റേതല്ലെന്നും പരാതിക്കാര്‍ പണം നല്‍കിയതിന് രേഖയില്ലെന്നുമുള്ള നിലപാടിലാണ് സരിത.
പിന്നീട്, ഡിസംബര്‍ 12ന് സിപിഎം പഞ്ചായത്ത് അംഗം രതീഷിനെ ഒന്നാം പ്രതിയും ഇയാളുടെ സുഹൃത്ത് ഷാജു പാലിയോട്, സരിത എന്നിവരെ രണ്ടും മൂന്നും പ്രതികളുമാക്കി കേസെടുത്തു. എന്നാല്‍, രാഷ്‌ട്രീയ ഇടപെടലുകളെ തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്യാനോ, വ്യാജരേഖകള്‍ പരിശോധിക്കാനോ, ഫോണ്‍ സംഭാഷണങ്ങളുടെ അധികാരികത ഉറപ്പുവരുത്താനോ പൊലീസ് ഇതുവരെ തയാറായില്ല.
സരിതക്ക് എതിരെയുള്ള കേസുകളിൽ കഴിഞ്ഞ 5 കൊല്ലമായും അന്വേഷണം എങ്ങുമെത്തിച്ചിട്ടില്ല. ഇടത് സർക്കാർ കാലത്ത് സരിതക്കെതിരെ വന്ന കേസുകൾ അന്വേഷിക്കാതെ ‘പരസ്‌പര ധാരണയിൽ‘ മുന്നോട്ടു പോകുന്നതുമാണ് കാണുന്നത്. ഇത് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സരിതയെ വീണ്ടും ആയുധമാക്കാനുള്ള ശ്രമങ്ങളായി വേണം കാണേണ്ടത്. എന്നാൽ, മുതിർന്ന ഇടത് നേതാക്കൾ ഈ ‘തന്ത്രത്തെ‘ വിമർശിച്ചു തുടങ്ങിയിട്ടുണ്ട്. മൂല്യബോധമില്ലാത്ത ഇത്തരം നെറികേടുകൾ ഭാവിയിൽ വലിയദോഷം ചെയ്യുമെന്നാണ് പാർട്ടിക്കുള്ളിലെ രണ്ടു മുതിർന്ന നേതാക്കളുടെ താക്കീത്.
Most Read: ഇന്ത്യക്ക് അപമാനമായി രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബാലവേല; 11 കുട്ടികളെ രക്ഷപ്പെടുത്തി