തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്‌തനാക്കി സിബിഐ സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിന് ശേഷമാണ് കോടതി ഈ റിപ്പോർട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണങ്ങൾക്ക് തെളിവില്ല എന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേ കേസിൽ എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കുറ്റവിമുക്‌തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹരജി കോടതി തള്ളുകയും ചെയ്‌തിരുന്നു.
ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്‌തനക്കിയിരുന്നു. 2012 സെപ്‌റ്റംബർ 19ന് ക്ളിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ളിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
2021 ജനുവരിയിൽ കേസ് സിബിഐക്ക് കൈമാറി. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ, എപി അബ്‌ദുല്ലക്കുട്ടി എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തിയത്. എന്നാൽ, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട് നൽകുകയായിരുന്നു.
Most Read| സൂര്യനെ അടുത്തറിയാൻ ആദിത്യ എൽ 1; വിജയകരമായി വിക്ഷേപിച്ചു