ജയ്‌പൂർ: പഞ്ചാബിലെ നേതൃമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോർട്.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാതെ രാജസ്‌ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. പാര്‍ട്ടി കാര്യങ്ങള്‍ എല്ലാം മുഖ്യമന്ത്രി സ്വയം ഏറ്റെടുത്ത് നിയന്ത്രിക്കുന്ന സാഹചര്യമാണെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിന്റെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട് എന്നും സൂചയുണ്ട്.
സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
പഞ്ചാബില്‍ മുൻമുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി ഭീഷണി മുഴക്കിയപ്പോഴും അനുനയ നീക്കത്തിന് മുതിരാതെ ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രിയെ നിയമിക്കുകയാണ് ചെയ്‌തത്. അതിനാൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്നു നീങ്ങിയാല്‍ രാജസ്‌ഥാനിലും സ്‌ഥിതി വ്യത്യസ്‍തമാവില്ല.
Read also: ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിനെ നീക്കി; മജുംദാറിന് ചുമതല