ചണ്ഡീഗർ: ജമ്മു കശ്‌മീരിന്റെ ഔദ്യോഗിക ഭാഷാ പട്ടികയിൽ പഞ്ചാബിയും ഉൾപ്പെടുത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഈ ആവശ്യമറിയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മഹാരാജ രഞ്‌ജിത് സിങ്ങിന്റെ കാലം മുതൽ ജമ്മു കശ്‍മീരുമായുള്ള പഞ്ചാബിന്റെ ചരിത്രപരമായ ബന്ധവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ജമ്മു കശ്‍മീരിന്റെ ഭാഷാ പട്ടിക പുനഃപരിശോധിക്കാനും അവലോകനം ചെയ്യാനും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ട അദ്ദേഹം ഇതിനായി കേന്ദ്ര മന്ത്രാലയത്തെ ചുമതലപ്പെടുത്തണം എന്നും ഔദ്യോഗിക ഭാഷാ പട്ടികയിൽ പഞ്ചാബിയെ ഉൾപ്പെടുത്തണം എന്നും വ്യക്‌തമാക്കി.
ഔദ്യോഗിക ഭാഷാ പട്ടികയിൽ നിന്ന് പഞ്ചാബിയെ ഒഴിവാക്കിയതിൽ പഞ്ചാബി സമൂഹത്തിനുള്ള നീരസം പ്രകടിപ്പിച്ച അമരീന്ദർ മഹാരാജ രഞ്‌ജിത് സിങ്ങിന്റെ കാലഘട്ടത്തിൽ ജമ്മു കശ്‍മീർ പഞ്ചാബിന്റെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഈ പ്രദേശത്തെ പ്രാദേശിക ഭാഷകളിൽ ഒന്നായിരുന്നു പഞ്ചാബിയെന്നും അദ്ദേഹം പറഞ്ഞു.
മാത്രവുമല്ല കശ്‍മീരിൽ താമസിക്കുന്ന പഞ്ചാബി സമൂഹം ഇപ്പോഴും സംസാരിക്കുന്നത് പഞ്ചാബിയിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ നിലവിലുള്ള ഉർദുവിനും ഇംഗ്ളീഷിനും പുറമെ കശ്‍മീരി, ഡോഗ്രി, ഹിന്ദി എന്നീ ഭാഷകളെ കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ 2020ലെ ജമ്മു കശ്‍മീർ ഭാഷാ ബിൽ പ്രകാരം കേന്ദ്രഭരണ പ്രദേശമായ ജമ്മുവിന്റെ ഔദ്യോഗിക ഭാഷ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി