മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ അനുമതിയോടെ നിർമിക്കുന്ന ഏറ്റവും വലിയ റോഡാണിത്. പദ്ധതിയുടെ പ്രവർത്തി ഉൽഘാടനം ഇന്ന് രാവിലെ 9ന് എംഎൽഎ പി വി അൻവർ നിർവഹിച്ചു.
മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്‌റ്റ് സ്‌റ്റേഷൻ മുതൽ ഉച്ചക്കുളം കോളനിയിലേക്കുള്ള വനപാതയാണ് കോൺക്രീറ്റ് ചെയ്യുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. 1750 മീറ്റർ നീളത്തിലുള്ള റോഡിന് മൂന്ന് മീറ്റർ വീതിയുണ്ടാവും. ഉച്ചക്കുളം, തീക്കടി ട്രൈബൽ കോളനികളിലെ 50 തൊഴിലുറപ്പ് തൊഴിലാളികൾ റോഡ് നിർമാണത്തിൽ പങ്കാളികളാവും.
തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ വാങ്ങുന്നതിന് 53 ലക്ഷവും, ബാക്കി തുക തൊഴിലുറപ്പിലെ കൂലി ഇനത്തിലും നൽകും. സ്‌കിൽഡ് തൊഴിലാളികൾക്ക് അഞ്ച് ലക്ഷം ചിലവ് വരും. അൺ സ്‌കിൽഡ് തൊഴിലാളികൾക്ക് 2054 തൊഴിൽ ദിനം ലഭിക്കും. കാട്ടാനശല്യമുള്ള മേഖലയിൽ റോഡ് വരുന്നതോടെ കോളനി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് യാഥാർഥ്യമാവുക.
പഞ്ചായത്ത് അധികൃതരും വനം വകുപ്പ് ഉദ്യോഗസ്‌ഥരും പങ്കെടുത്ത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.
Most Read: വി.മുരളീധരനെതിരായ പരാതി; അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ