ന്യൂഡെൽഹി: കേന്ദ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി ഏറ്റെടുത്ത് വിജിലൻസ്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. വിഷയത്തിൽ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കമ്മീഷൻ നിർദ്ദേശിച്ചു.
Also Read: പ്രോട്ടോക്കോൾ ലംഘനം; ആർക്ക് വേണമെങ്കിലും പരാതി നൽകാമെന്ന് മുരളീധരൻ
അബുദാബിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പി.ആർ കമ്പനി മാനേജരായ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചതിനെതിരെയാണ് അന്വേഷണം. യുവതിയെ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനദാതൾ പ്രസിഡണ്ട് സലിം മടവൂരിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
അതേസമയം, ഇക്കാര്യത്തിൽ അന്വേഷണം നടത്തി പരാതി അടിസ്‌ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു. തുടർന്നാണ് സലിം മടവൂർ കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചത്.