കൊച്ചി: അബുദാബിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ പിആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ വീണ്ടും വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ് മന്ത്രി ആവർത്തിച്ചത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി എന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രി വീണ്ടും വിശദീകരണവുമായി എത്തിയത്.
Also Read: സ്‌മിത മേനോന്റെ നിയമനം തന്റെ ശുപാര്‍ശയില്‍; കെ സുരേന്ദ്രന്‍
എന്താണ് പ്രോട്ടോക്കോൾ ലംഘനം എന്ന് അറിഞ്ഞാൽ കൊള്ളാമെന്നാണ് മന്ത്രി ചോദിക്കുന്നത്. സംഭവത്തിൽ ആർക്ക് വേണമെങ്കിലും പരാതി നൽകാം എന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതിന്റെ ഉത്തരം ഒക്കെ നിങ്ങൾക്ക് കിട്ടിയില്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. തുടർന്ന്, തനിക്കെതിരേ ബിജെപിയിൽ പടയൊരുക്കം ഇല്ലെന്നും അത് സിപിഎമ്മിന് എതിരേ ആണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്‌മിത മേനോനെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോട്ടോക്കോൾ ലംഘനമുണ്ടായി എന്ന പരാതിയിൽ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായ അരുൺ കെ ചാറ്റർജിയോട് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്. നയതന്ത്ര പ്രതിനിധിയോ ഔദ്യോഗിക പ്രതിനിധിയോ അല്ലാത്ത സ്‌മിത മേനോൻ അബുദാബിയിലെ യോഗത്തിൽ പങ്കെടുത്തതിന് ലോക് താന്ത്രിക് ജനദാതൾ നേതാവ് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി. സ്‌മിത യോഗത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോ സഹിതം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഹാജരാക്കിയിരുന്നു.