തിരുവനന്തപുരം : സ്‌മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയായി നിയമിച്ചതില്‍ തുറന്നു പറച്ചിലുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സ്‌മിത മേനോനെ നാമനിര്‍ദേശം ചെയ്‌തത് താന്‍ ആണെന്നും ഇതിന്റെ പേരില്‍ വി മുരളീധരനെതിരെ നടക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കം ആണെന്നും കെ സുരേന്ദ്രന്‍ വ്യക്‌തമാക്കി. മഹിളാമോര്‍ച്ചയുടെ നേതൃത്വ നിരയില്‍ പ്രൊഫെഷണലുകളെ കൊണ്ട് വരാന്‍ വേണ്ടിയാണ് സ്‌മിത മേനോനെ നാമനിര്‍ദ്ദേശം ചെയ്‌തതെന്നാണ് സുരേന്ദ്രന്‍ വ്യക്‌തമാക്കുന്നത്. കോഴിക്കോട് നടന്ന പത്ര സമ്മേളനത്തിലാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.
സ്‌മിത മേനോന്റെ കുടുംബം വര്‍ഷങ്ങളായി സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതിനാല്‍ അവര്‍ പാര്‍ട്ടിക്ക് അന്യം നില്‍ക്കുന്നവരല്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. വി മുരളീധരന്റെ ശുപാര്‍ശയിലല്ല സ്‌മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ശുപര്‍ശ പ്രകാരമാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാമോര്‍ച്ചയില്‍ സ്‌ഥാനം നല്‍കിയത്. പ്രൊഫഷണലുകളെ ഇനിയും ഉള്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പിആര്‍ കമ്പനി നടത്തുന്ന സ്‌മിത മേനോന്‍ മന്ത്രിതല യോഗത്തില്‍ എങ്ങനെ പങ്കെടുത്തു എന്നായിരുന്നു ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ഉന്നയിച്ച ചോദ്യം. വി മുരളീധരനെതിരെ പാര്‍ട്ടിക്കുള്ളിലെ എതിര്‍വിഭാഗം ഈ ആരോപണം ശക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വി മുരളീധരനെ പ്രതിരോധിക്കാനായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒപ്പം തന്നെ വി മുരളീധരനെതിരെ ആരോപണമുയര്‍ത്തി സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് നടക്കാത്ത കാര്യമാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാരും നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ശക്‌തമായ സമരങ്ങളുമായി ബിജെപി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി.
Read also : മൽസ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അന്തരിച്ചു