നിലമ്പൂര്‍: കെ മുരളീധരന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടി നൽകി പിവി അന്‍വര്‍ എംഎല്‍എ. തനിക്ക് ലീഡർ കെ കരുണാകരനോട് മാത്രമാണ് ബഹുമാനമെന്നും അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോട് ഇല്ലെന്നുമാണ് അൻവർ പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു എംഎൽഎയുടെ പ്രതികരണം.
‘ഇവിടെ കിങ്ങിണി കുട്ടൻമാരില്ല. ജീവിക്കാനായി മണ്ണില്‍ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണ് ഇവിടെയുള്ളത്. ഇനി അവിടുത്തെ കാര്യം. ലീഡറോട് മാത്രമേ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിള്‍ക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാന്‍ ഞാന്‍ ഉണ്ണിത്താനല്ല. പിവി അന്‍വറാണ്. പറയാനുള്ളത് നേരിട്ട് തന്നെ പറയും’ എന്നായിരുന്നു അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പോലെ തിരക്കുള്ളവർ ഈ പണിക്ക് വരരുത് എന്നായിരുന്നു അൻവറിനെതിരെ കെ മുരളീധരന്റെ വിമർശനം. സ്വന്തം ബിസിനസും വേണം, എംഎൽഎയായി ഇരുന്ന് ഭരണത്തിന്റെ പങ്കും പറ്റണം. എല്ലാം കൂടി നടക്കില്ല. ഇത് ഒരു യഥാർഥ പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്‌ത് വിജയിപ്പിച്ച ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Read also: സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യത