പാറ്റ്‌ന: ബീഹാറിൽ പത്താം ക്ളാസിലെ സാമൂഹ്യശാസ്‌ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു. വിവരം റിപ്പോർട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന സാമൂഹ്യശാസ്‌ത്ര പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.
‘മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്‌ദരാക്കുകയാണ് നിതീഷിന്റെ ലക്ഷ്യം. എന്നാൽ അവർ ബീഹാറിൽ നിരന്തരം നടക്കുന്ന ചോദ്യപേപ്പർ ചോർച്ചകളെ കുറിച്ച് മിണ്ടില്ലല്ലോ. രോഗത്തിന് ചികിൽസ ചെയ്യുന്നതിന് പകരം വേദനിച്ച് കരയുന്നവരുടെ വാ മൂടികെട്ടുകയാണ് നിതീഷ് കുമാർ’, തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നതിന്റെ സംഘത്തവലനാണെന്നും ഇക്കാര്യത്തിൽ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് സമ്മാനവും പ്രമോഷനും കൊടുക്കും. പക്ഷേ സാമൂഹ്യ പ്രവർത്തകർക്കെതിരെയും മാദ്ധ്യമങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും തേജസ്വി ആരോപിച്ചു.
16 ലക്ഷത്തിലധികം കുട്ടികൾ എഴുതുന്ന പരീക്ഷയുടെ ചോദ്യ പേപ്പറാണ് ബീഹാറിൽ ചോർന്നത്. വാട്സ്ആപ്പിലൂടെ പരീക്ഷയുടെ ചോദ്യപേപ്പർ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചോർന്ന വിവരം കണ്ടു പിടിക്കുന്നത്. സംഭവം വാർത്തയായതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചിരുന്നു. മാർച്ച് എട്ടിനായിരിക്കും ഈ പരീക്ഷ വീണ്ടും നടത്തുക.
Read also: ‘പശു ശാസ്‌ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത്