ന്യൂഡെൽഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ നിന്ന് പിന്നോട്ടില്ലെന്നും പങ്കെടുക്കാൻ 5 ലക്ഷത്തിലധികം ആളുകൾ രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞതായും രാഷ്‌ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ പറഞ്ഞു. പരീക്ഷ വിദ്യാർഥികൾക്ക് നിർബന്ധമല്ല, താൽപര്യമുള്ളവർ പങ്കെടുക്കട്ടെ; കതിരിയ വ്യക്‌തമാക്കി.
പശുവിനെക്കുറിച്ചുള്ള അറിവ്, വിശുദ്ധി, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇതിൽ അശാസ്‌ത്രീയമായി ഒന്നുമില്ലെന്നും പശുക്കളിലെ ഇന്ത്യൻ ബ്രീഡിന്റെ പ്രാധാന്യം സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് ഈ പദ്ധതിയെന്നും ഇദ്ദേഹം പറഞ്ഞു. പരീക്ഷക്കുള്ള സ്‌റ്റഡി മെറ്റീരിയൽ രാഷ്‌ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒരു മണിക്കൂറായിരിക്കും പരീക്ഷ. പരീക്ഷ എഴുതുന്നവര്‍ക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകുമെന്നും ഇവർ പറയുന്നു.
പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോൽസാഹിപ്പിക്കാൻ രാജ്യത്തെ 900 സർവകലാശാലകളോട് യൂണിവേഴ്‌സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യുജിസി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം യൂണിവേഴ്‌സിറ്റികൾ അനുസരിച്ചതിന്റെ ഫലമായാണ് 5 ലക്ഷത്തിലധികം ആളുകൾ പരീക്ഷ എഴുതാൻ തയാറെടുക്കുന്നത്.
ഇന്ത്യയിലും റഷ്യയിലും ആണവ കേന്ദ്രങ്ങളില്‍ റേഡിയേഷന്‍ തടയാൻ ചാണകം ഉപയോഗിക്കുന്നതായും ഭോപ്പാലിൽ വാതക ദുരന്തമുണ്ടായപ്പോൾ ജനങ്ങളിൽ പലരെയും ചാണകത്തിന്റെ ഉപയോഗം രക്ഷിച്ചിട്ടുണ്ടെന്നും മുതുകത്തെ മുഴയുടെ സഹായത്തോടെ ഇന്ത്യയിലെ പശുക്കൾക്കു സൂര്യന്റെ ഉര്‍ജം കണ്ടെത്താൻ സാധിക്കുമെന്നും പാഠഭാഗങ്ങൾ പറയുന്നുണ്ട്.
നാടൻ പശുക്കളുടെ സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്‌ത് വൈറ്റമിൻ-ഡി നിർമിക്കുന്നു, പശുക്കളുടെ കണ്ണുകൾ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടിൽ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാൽ ഉയർന്ന അദ്ധ്യാത്‌മിക മണ്ഡലങ്ങളിലേക്ക് പോകുവാനുള്ള ചവിട്ടു പടിയാണ്, നാടൻ പശുക്കളുടെ പാൽ മനുഷ്യരെ അണു പ്രസരത്തിൽ നിന്ന് സംരക്ഷിക്കും.
നാടൻ പശുക്കളുടെ ഇളം മഞ്ഞ പാലിൽ സ്വർണം കാണപ്പെടുന്നു, ഗോമാതാവിൽ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ‘പഞ്ചഗവ്യം’ ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊർജ തരംഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇത്തരത്തിൽ അശാസ്‌ത്രീയവും യുക്‌തിക്ക് നിരക്കാത്തതുമായ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് പാഠഭാഗങ്ങളിൽ കാണുന്നത്.
ഇതിനെ അടിസ്‌ഥാനമാക്കിയുള്ള പരീക്ഷ എഴുതുന്നതിനാണ് യുജിസി വിദ്യാർഥികളെ പ്രോൽസാഹിപ്പിക്കുന്നത്. ഈ പരീക്ഷയിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവരെ ലക്ഷ്യമിട്ട് 54 പേജുള്ള പാഠഭാഗവും ഓൺലൈനായി യുജിസി വിതരണം ചെയ്‌തിരുന്നു!. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ ‘നിലവാരം’ ഉയർത്തുന്നതിനും കാര്യക്ഷമമാക്കാനും 1956ൽ സ്‌ഥാപിതമായതാണ് യുജിസി!.
എന്നാൽ, ‘പശു ശാസ്‌ത്രം’ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നതായും പരീക്ഷ റദ്ദാക്കണമെന്നും ശാസ്‌ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. യുക്‌തിക്ക് നിരക്കാത്ത വിശ്വാസത്തോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കാവി വൽക്കരണത്തിന് കൂടിയാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പരിഷത്ത് പറഞ്ഞു.
കേരളം പോലെ ശാസ്‌ത്രീയമായും സാമൂഹികപരമായും മുന്നിട്ട് നിൽക്കുന്ന സംസ്‌ഥാനത്ത് ഇത്തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കേരളത്തെ പിന്നോട്ടടിക്കുമെന്നും പരിഷത്ത് അഭിപ്രായപ്പെട്ടു. പരീക്ഷയുമായ ബന്ധപ്പെട്ട സിലബസിൽ അസംബന്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പരിഷത്ത് വ്യക്‌തമാക്കി.
വിദ്യാഭ്യാസ ‘നിലവാരം’ ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്‌ഥാപിതമായ യുജിസി വിദ്യാർഥികളെ അശാസ്‌ത്രീയമായ ഒരു പരീക്ഷയിൽ പങ്കെടുക്കാൻ പ്രോൽസാഹിപ്പിക്കുന്നത് അപലപനീയവും ഞെട്ടിക്കുന്നതുമാണ്; പരിഷത്ത് പറഞ്ഞു.
തദ്ദേശീയ പശുക്കളുടെ പാലിൽ സ്വർണാംശം ഉണ്ടെന്ന അവകാശവാദങ്ങൾ പാഠ്യപദ്ധതിയിൽ പറയുന്നു. ഇതുകൊണ്ടാണ് പാലിൽ ഇളം മഞ്ഞകലർന്ന നിറം ഉള്ളത്. പശുവിൻ പാൽ ആണവ വികിരണങ്ങളിൽ നിന്നും മറ്റു പലതിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുമെന്നും സിലബസിൽ പറയുന്നതായി ശാസ്‌ത്ര പരിഷത്തും വാർത്താകുറിപ്പിൽ പറഞ്ഞു.
Most Read: ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻചാണ്ടി