തിരുവനന്തപുരം: യുഡിഎഫ് നടപ്പാക്കിയ കാരുണ്യ പദ്ധതി, ഹീമോഫിലിയ രോഗികള്‍ക്കുള്ള ആജീവനാന്ത സൗജന്യ ചികിൽസ, കേൾവിക്കുറവുള്ള പാവപ്പെട്ടവരെ സഹായിക്കുന്ന കോക്ളിയർ ഇംപ്ളാന്റേഷന്‍ പദ്ധതി, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിൽസ തുടങ്ങിയ നിരവധി പദ്ധതികളെ ഇല്ലായ്‌മ ചെയ്‌ത ഇടതുസർക്കാർ ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
2500 ലധികം സൗജന്യ എംബിബിഎസ് സീറ്റുകള്‍ ഈ സർക്കാർ നഷ്‌ടപ്പെടുത്തി. ഇത്രയും കുട്ടികള്‍ കനത്ത ഫീസ് നൽകിയാണ് ഇപ്പോൾ പഠിക്കേണ്ടി വരുന്നത്. യുഡിഎഫ് കാലത്ത് സ്വാശ്രയ മെഡിക്കല്‍ ഫീസ് ഒന്നേകാല്‍ ലക്ഷമായിരുന്നത് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കി നൽകാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിന് 2015ല്‍ കെട്ടിടം നിര്‍മിച്ച് അധ്യാപകരെ നിയമിക്കുകയും 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും നേടി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഇതുപേക്ഷിച്ചു.
ഇടുക്കി മെഡിക്കല്‍ കോളേജ് 2015ല്‍ ആരംഭിച്ച് 50 കുട്ടികളെ വീതം രണ്ടുവര്‍ഷം അഡ്‌മിറ്റ് ചെയ്‌തതാണ്. ഇടതുസര്‍ക്കാര്‍ തുടര്‍ സൗകര്യം ഒരുക്കിയില്ല. ഇതിനാൽ 2017ല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്‌ടമായി; ഈ രീതിയിൽ ആരോഗ്യമേഖലയെ തകർത്തിട്ടും വ്യാജ പ്രചരണത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇടതുസർക്കാർ.
2011ല്‍ 5 സർക്കാർ മെഡിക്കൽ കോളേജുകളിലായി 850 എംബിബിഎസ് സീറ്റുകള്‍ ഉണ്ടായിരുന്നത് 2015ല്‍ 10 മെഡിക്കല്‍ കോളേജുകളിലായി 1450 സീറ്റായി വര്‍ധിപ്പിച്ചു. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിനു ലഭിച്ച 100 സീറ്റും ഇടുക്കിയുടെ 50 സീറ്റും ഇടതുഭരണത്തില്‍ നഷ്‌ടപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നതു കൊണ്ട് ഇപ്പോള്‍ 1555 സീറ്റുണ്ട്. ഇതല്ലാതെ ഒരൊറ്റ സീറ്റുപോലും ഇടതുഭരണത്തില്‍ കൂടിയിട്ടില്ല. യുഡിഎഫ് ആരംഭിച്ച മെഡിക്കല്‍ കോളേജുകള്‍ യഥാസമയം പൂര്‍ത്തിയാക്കി മുന്നോട്ടു പോയിരുന്നെങ്കിൽ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റ് കൂടുതല്‍ കിട്ടുമായിരുന്നു; ഇതും ഇല്ലാതാക്കി.
കോന്നി, കാസര്‍കോഡ്, വയനാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മാണത്തിന് സ്‌ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്‌തതാണ്. കോന്നി മെഡിക്കല്‍ കോളേജിന്റെ പണി താളം തെറ്റിച്ചു. പിന്നീട് ഇപ്പോഴാണ് ഒപി ആരംഭിച്ചത്.
കാസര്‍കോഡ് മെഡിക്കല്‍ കോളേജിനെ ഏറെ നാള്‍ ഉപേക്ഷിച്ചിട്ട ശേഷം കോവിഡ് രൂക്ഷമായപ്പോള്‍ കോവിഡ് ആശുപത്രിയാക്കി. വയനാട് മെഡിക്കല്‍ കോളേജിന് കണ്ടെത്തിയ സ്‌ഥലം ഉപേക്ഷിച്ച ഇടതുസർക്കാർ പുതിയ സ്‌ഥലം കണ്ടെത്തിയത് ഈ അടുത്താണ്. ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ച നിലയിലുമാണ്; ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
Most Read: ’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്