തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ(34) വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം വിധിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. രണ്ടു പ്രതികൾക്കും 2.40 ലക്ഷം രൂപ പിഴയും ചുമത്തി. ഈ തുക രാജേഷിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി അറിയിച്ചു.
നാല് മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല. പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ രണ്ടരക്കാണ് മടവൂർ ജങ്ഷനിൽ സ്വന്തം ഉടമസ്‌ഥതയിലുള്ള റെക്കോർഡ് സ്‌റ്റുഡിയോയിലിരിക്കേ വെട്ടിക്കൊന്നത്.
സുഹൃത്തായ വെള്ളല്ലൂർ സ്വദേശി കുട്ടന് തോളിനും കൈക്കും വെട്ടേറ്റിരുന്നു. പത്ത് വർഷത്തോളം സ്വകാര്യ ചാനലിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനു 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചു. പത്ത് മാസം ഖത്തറിൽ ജോലി ചെയ്‌തു. 2017 മെയിൽ മടങ്ങിയെത്തിയ ശേഷമാണ് സ്‌റ്റുഡിയോ ആരംഭിച്ചത്. നാടൻപാട്ട് സംഘത്തിൽ ചേർന്നതും ഖത്തറിൽ ആയിരുന്നപ്പോൾ അബ്‌ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Most Read| ഓണാഘോഷം; ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരം