മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്‌ത കേസിൽ മലയാളി വിദ്യാർഥികൾ അറസ്‌റ്റിൽ. മംഗലാപുരം ഉള്ളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാർഥികളാണ് അറസ്‌റ്റിലായത്. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മംഗളൂരുവിൽ റാഗിങ് കേസിൽ മലയാളി വിദ്യാർഥികൾ അറസ്‌റ്റിലാകുന്നത്.
മുഹമ്മദ് ഷമ്മാസ് (19), റോബിൻ ബിജു (20), ആൽവിൻ ജോയ് (19), ജാബിൻ മഹ്‌റൂഫ് (21), ജെറോൺ സിറിൽ (19), മുഹമ്മദ് സുറാജ് (19), ജാഫിൻ റോയിച്ചൻ (19), ആസിൻ ബാബു (19), അബ്‌ദുൾ ബാസിത് (19), അബ്‌ദുൾ അനസ് മുഹമ്മദ് (21), കെഎസ് അക്ഷയ് (19) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട്, കാസർകോട്, കോട്ടയം, പത്തനംതിട്ട സ്വദേശികളാണ് ഇവർ.
കോളേജിലെ അഞ്ച് മലയാളി വിദ്യാർഥികളെയാണ് 11 അംഗ മലയാളി വിദ്യാർഥി സംഘം റാഗ് ചെയ്‌തത്. താടിയും മുടിയും വടിപ്പിക്കുകയും തീപ്പട്ടി കമ്പ് കൊണ്ട് ക്‌ളാസ് മുറിയുടെ അളവെടുപ്പിക്കുകയും ചെയ്‌തുവെന്നാണ് ജൂനിയർ വിദ്യാർഥികളുടെ പരാതി. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.
റാഗിങ്ങിനിരയായ വിദ്യാർഥികൾ ചേർന്ന് കഴിഞ്ഞ ദിവസം മാനേജ്‌മെന്റിന് പരാതി നൽകുകയും തുടർന്ന് മാനേജ്‌മെന്റ് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. റാഗിങ് സംഘത്തിൽ 18 പേരുണ്ടായിരുന്നെങ്കിലും പരാതിയിൽ പറഞ്ഞിരിക്കുന്ന 11 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
Also Read: കാർഷിക നിയമങ്ങൾ കർഷകർക്കായി; മോദിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് പിന്നാലെ നിതീഷ് കുമാർ