ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മ ആണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്‌ഞനുമായ രഘുറാം രാജന്‍. നേതൃത്വത്തിന്റെ പോരായ്‌മയുടേയും, അവർക്ക് ഉള്‍ക്കാഴ്‌ച ഇല്ലാത്തതിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ കൂടുതല്‍ ബോധവാനായിരുന്നെങ്കില്‍, നിങ്ങള്‍ കൂടുതല്‍ കരുതലോടെയുള്ള ആളായിരുന്നെങ്കില്‍ കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു’ രഘുറാം രാജന്‍ പ്രധാനമന്ത്രിയെയും, കേന്ദ്ര സർക്കാരിനെയും കുറ്റപ്പെടുത്തി.
രഘുറാം രാജനുമായി കാത്‍ലീൻ ഹെയ്‌സ് നടത്തിയ ബ്ളൂംബെർഗ് ടെലിവിഷൻ അഭിമുഖത്തിലായിരുന്നു സർക്കാരിന് എതിരെയുളള രൂക്ഷ വിമർശനം. ‘ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ, ബ്രസീലിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും വൈറസ് തിരിച്ചെത്തുന്നുവെന്നും കൂടുതൽ വൈറസ് വകഭേദങ്ങൾ ഉണ്ടെന്നും തിരിച്ചറിയാൻ കഴിയും’ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേർക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 2,06,65,148 ആയി ഉയർന്നിട്ടുണ്ട്. മരണസംഖ്യയും കുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രഘുറാം രാജന്റെ വിമർശനം.
Read Also: സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ