കൊച്ചി: ആഴക്കടൽ മൽസ്യബന്ധന കരാറിൽ നിന്ന് സർക്കാർ പിൻമാറിയത് കള്ളത്തരം കയ്യോടെ പിടി കൂടിയതിനാലെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ചോദിച്ചു. മൽസ്യ തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയത്. മോഷണ മുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്‌ടിച്ചില്ലെന്ന് പറയുന്നതു പോലെയാണ് കരാര്‍ പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ പരിഹസിച്ചു. വൈപ്പിനില്‍ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സംസ്‌ഥാന സർക്കാരിന് എതിരെ വിമർശനം ഉന്നയിച്ചത്.
സംസ്‌ഥാനത്തെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷക സംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് ഇവിടെ ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുള്ള സ്‌ഥാനാർഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമ സഭയിലെത്തിയാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും രാഹുല്‍ അവകാശപ്പെട്ടു.
സാധാരണക്കാരന്റെ കൈകളിലേക്ക് പണമെത്തിക്കുകയാണ് ‘ന്യായ് പദ്ധതി’യിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ ദാനമായിട്ടല്ല പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുകയാണ്. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ കേരളത്തിൽ എത്തിയത്.
സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥികളുമായി രാഹുൽ സംവാദം നടത്തി. പ്രതിരോധമേഖല, സമ്പത്തിക പ്രതിസന്ധി, സ്വയം പ്രതിരോധം, വനിതാ ശാക്‌തീകരണം എന്നീ വിഷയങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു. വൈപ്പിൻ, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും.
നാളെ കോട്ടയം ജില്ലയിൽ നടക്കുന്ന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ മണ്ഡലങ്ങളിലാണ് നാളെ പ്രചാരണയോഗങ്ങൾ നടക്കുക. തുടർന്ന് നാളെ രാഹുൽ മടങ്ങുന്നതിനു പിന്നാലെ പ്രചാരണ പരിപാടികൾക്കായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തും.
Also Read: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി