ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇതോടെ സോണിയ ഗാന്ധി തന്നെ അധ്യക്ഷയായി തുടരാൻ ഇന്ന് ഡെൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശക്‌തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോൺഗ്രസ് ഉന്നതതല യോഗം വിലയിരുത്തി. കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും അദ്ദേഹം പാർട്ടിയെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി, ബിഹാർ തിരഞ്ഞെടുപ്പ്, തെലുങ്കാനയിലുണ്ടായ തോൽവി, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തിൽ ചർച്ചയായെന്നാണ് സൂചന.
ഇതോടൊപ്പം രാജ്യത്ത് ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭവും പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതും ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയായതായും റിപ്പോർട്ടുണ്ട്. പാർട്ടിയിൽ നേതൃ മാറ്റം ആവശ്യപ്പെട്ട മുതിർന്ന നേതാക്കളടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം അധ്യക്ഷ സ്‌ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്‍കി കോൺഗ്രസ് നേതാവും വക്‌താവുമായ രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു. പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ ആരംഭിക്കും. ഇലക്റ്ററൽ കോളേജ് ഓഫ് കോൺഗ്രസ്, എഐസിസി അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തകർ, അംഗങ്ങൾ തുടങ്ങിയവർ ഏറ്റവും യോഗ്യതയുള്ള ആളെ തിരഞ്ഞെടുക്കും. താനടക്കം 99.9 ശതമാനം പേരും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് ആഗ്രഹിക്കുന്നു എന്നിങ്ങനെയായിരുന്നു സുർജേവാല പറഞ്ഞിരുന്നത്.
Also Read: ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍ ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍