ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ പൂർത്തിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി മടങ്ങി. തുടർച്ചയായ മൂന്നാം ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്‌ചയാണ് രാഹുലിന്റെ ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇന്നുവരെ 25 മണിക്കൂറാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്. നാലാം റൗണ്ട് ചോദ്യം ചെയ്യലിനായി രാഹുലിനോട് വെള്ളിയാഴ്‌ച ഇഡിക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കമ്പനി നിയമത്തിലെ പ്രത്യേക വ്യവസ്‌ഥക്ക് കീഴിൽ സംയോജിപ്പിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ‘യങ് ഇന്ത്യ’യെന്നും അതിൽ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധി ഇഡി ഉദ്യോഗസ്‌ഥരോട് പറഞ്ഞതായാണ് റിപ്പോർട്.
അതേസമയം, രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ നടന്ന പ്രതിഷേധ പരിപാടികളുടെ പേരിൽ ഇതുവരെ 800ഓളം കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി ഡെൽഹി പോലീസ് സ്‌പെഷ്യൽ സിപി (ക്രമസമാധാനം) സാഗർ ഹൂഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ അനുമതി എടുത്തിട്ടില്ലെന്നും 144 പ്രഖ്യാപിച്ച ഇടത്താണ് പ്രതിഷേധക്കാർ കൂട്ടം കൂടിയതെന്നും അദ്ദേഹം പറഞ്ഞു.
“സെക്ഷൻ 144 പ്രഖ്യാപിച്ച ഇഡി ഓഫിസ് പരിസരത്തും അക്ബർ റോഡിലും കൂട്ടം കൂടൽ പാടില്ലെന്ന് ഞങ്ങൾ ഇന്നലെ രാത്രി കോൺഗ്രസിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇന്നും ഞങ്ങളുടെ നിർദ്ദേശം ചില പ്രവർത്തകർ അംഗീകരിക്കാത്തതിനെ തുടർന്ന് ഞങ്ങൾ അവരെ തടഞ്ഞു. 2.5 ദിവസത്തിനുള്ളിൽ 800 പേരെ കസ്‌റ്റഡിയിലെടുത്തു,” ഹൂഡ പറഞ്ഞു.
അതിനിടെ എഐസിസി ആസ്‌ഥാനത്ത് കയറിയ പോലീസ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായി നേതാക്കൾ ആരോപിച്ചു. എഐസിസി ആസ്‌ഥാനത്ത് കയറിയ പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. “നാളെ, കോൺഗ്രസ് ഇന്ത്യയിലുടനീളമുള്ള എല്ലാ രാജ്ഭവനുകളും ഉപരോധിക്കും. മറ്റന്നാൾ എല്ലാ ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും,”- കോൺഗ്രസ് ദേശീയ വക്‌താവ് രൺദീപ് സുർജേവാല പറഞ്ഞു.
Most Read: ‘പിണറായിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധാർമിക അവകാശമില്ല’; കെ സുരേന്ദ്രന്‍