കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ പരിശോധനയില്‍ പ്രതികരണവുമായി കേരള അടിസ്‌ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ പത്ത് പതിനഞ്ച് ഉദ്യോഗസ്‌ഥര്‍ കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ എന്നാണ് പ്രതികരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെയാണ് കിഫ്ബിയുടെ വിശദീകരണം. റെയ്‌ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
അതേസമയം കിഫ്ബിയിലെ ആദായനികുതി വകുപ്പിന്റെ പരിശോധനക്ക് പിന്നാലെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രിയും, ധനമന്ത്രിയും രംഗത്ത് വന്നിരുന്നു. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡ് നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാരാണ്, പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരവുമാണ് എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ഐആര്‍എസുകാര്‍ 15 പേരെ കൂട്ടി കിഫ്ബി ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്‌തത്. കിഫ്ബി ഒരു ധനകാര്യ സ്‌ഥാപനമാണ്. അതിന്റെ സൽപ്പേര് നശിപ്പിക്കാനാണ് റെയ്‌ഡ് നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.
Read Also: ‘നൂറ്റാണ്ടിലെ ഏറ്റവും വലിയ അൽഭുതം’; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിൽ വി മുരളീധരന്‍